District News
ഗൂഡല്ലൂര്‍: കേരള സര്‍ക്കാര്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ നീലഗിരിയിലെ മസിനഗുഡിയില്‍ വിനോദസഞ്ചാരത്തിനെത്തുന്ന മലയാളി വനിതകളുടെ എണ്ണം വര്‍ധിച്ചു.
തൃശൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്, നിലമ്പൂര്‍, കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളില്‍നിന്നു നീലഗിരിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മിക്കതും പ്രിയദര്‍ശിനി സൗജന്യയാത്ര അനുവദിച്ചതാണ്. സ്വന്തം നാടുകളില്‍നിന്നു ടിക്കറ്റ് ചെലവില്ലാതെ ഗൂഡല്ലൂരിലെത്തുന്ന സ്ത്രീകള്‍ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള മസിനഗുഡി സന്ദര്‍ശിച്ചശേഷമാണ് മടങ്ങുന്നത്.
നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി. പ്രകൃതി സൗന്ദര്യവും വന്യജീവികളെ തൊട്ടടുത്ത് കാണാന്‍ ഉതകുന്ന കാനന സവാരിയും മസിനഗുഡിയുടെ മുഖ്യആകര്‍ഷണങ്ങളാണ്.
കൂടുതല്‍ മലയാളി സ്ത്രീകള്‍ എത്തിത്തുടങ്ങിയതോടെ മസിനഗുഡിയിലെ കടകളില്‍ നീലഗിരി ചായപ്പൊടി, ഊട്ടി വര്‍ക്കി, നാടന്‍ തേന്‍ തുടങ്ങിയവയുടെ വില്പന വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
District News
പുല്‍പ്പള്ളി: സ്കൂള്‍ കായികമേള അത്തലോണ്‍ 26 ന്റേയും ലഹരി വിരുദ്ധ മാസാചരണത്തിന്റെയും ഭാഗമായി പെരിക്കല്ലൂര്‍ ടൗണില്‍ നിന്നും കബനിഗിരി സ്കൂളിലേക്ക് ലഹരി വിരുദ്ധ ദീപശിഖ പ്രയാണം നടത്തി.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രയാണം. ദീപശിഖ പ്രയാണ യാത്രയുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. എബിന് ദീപശിഖ തെളിയിച്ച് നിര്‍വഹിച്ചു.
തുടര്‍ന്ന് സ്കൂളില്‍ എത്തി ചേര്‍ന്ന ദീപശിഖയില് നിന്നും സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര ദീപശിഖ ഏറ്റുവാങ്ങി സ്കൂളില്‍ തയാറാക്കിയിരുന്ന ദീപശിഖയില് തീ പകര്‍ന്നു.
പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.ജെ. ബെന്നി സല്യൂട്ട് സ്വീകരിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പി.ജെ. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് സോജി തോമസ്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എ.ടി. ഷാജി, സീനിയര്‍ അധ്യാപിക ഷിജി തോമസ്, അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്റണി, ആല്ബിന് കെ. കുര്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
മേപ്പാടി: മീനാക്ഷിയില്‍ ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് തൊള്ളായിരംകണ്ടി വിനോദ സഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രധാനമായും തൊള്ളായിരം കണ്ടിയിലേക്ക് ഓഫ് റോഡ് സര്‍വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവര്‍മാരില്‍ നിന്നാണ് ഈ ആവശ്യമുയരുന്നത്. 200ല്‍പ്പരം ജീപ്പുകളാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്. അവരുടെയെല്ലാം വരുമാനമാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. കൂടാതെ തൊള്ളായിരംകണ്ടി പരിസരങ്ങളിലായി പ്രവൃത്തിക്കുന്ന 20 ഓളം റിസോര്‍ട്ടുകളിലായി 300ല്‍പ്പരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
നിരോധനംമൂലം ഇവരുടെ ജോലിയും വരുമാനവും നഷ്ടമായിരിക്കുകയാണ്. മേഖലയിലെ സൂചിപ്പാറ, അട്ടമല വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് വിലക്കില്ലെങ്കിലും മീനാക്ഷി പാലത്തിലെ ഗതാഗത നിയന്ത്രണംമൂലം സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കുകയും സഞ്ചാരികള്‍ക്ക് വരാനുള്ള സൗകര്യമൊരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിച്ച് വ്യാപാരം നടത്തിയിരുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളും നിരോധനംമൂലം പ്രതിസന്ധിയിലായിട്ടുണ്ട്. നിരോധനം പിന്‍വലിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം എന്നതാണ് മേഖലയില്‍ നിന്നുയരുന്ന അഭിപ്രായം.
District News
പുല്‍പ്പള്ളി: വാഹനത്തിരക്കേറിയ പുല്‍പ്പള്ളി - താന്നിത്തെരുവ് ജംഗ്ഷനില്‍ ട്രാഫിക്ക് ഐലന്‍ഡ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന്. ചെറ്റപ്പാലം-കാപ്പിസെറ്റ്, ഷെഡ്-താന്നിത്തെരുവ്, പുല്‍പ്പള്ളി-തന്നിത്തെരുവ്,
താഴെയങ്ങാടി-പാലമൂല, സുരഭിക്കവല-താന്നിത്തെരുവ് എന്നീ അഞ്ച് റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ് താന്നിത്തെരുവ് ജംഗ്ഷന്. ഇതിനുപുറമേ പഴശിരാജ കോളേജ്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൃപാലയ സ്പെഷല്‍ സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.
ട്രാഫിക്ക് ഐലന്‍ഡ് സ്ഥാപിച്ചാല്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. കാപ്പിസെറ്റ്-പുല്‍പ്പള്ളി-പയ്യമ്പള്ളി റോഡ് പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കിയതോടെ നിരവധി വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.
മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍, മരക്കടവ്, പാടിച്ചിറ, സീതാമൗണ്ട് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ടൗണിലെത്താതെ എളുപ്പത്തില്‍ ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന മുള്ളന്‍കൊല്ലി-ഷെഡ് റോഡും ഇതുവഴിയാണ് കടന്നുപോകുന്നത്.
വാഹനത്തിരക്കേറിയത് മൂലം ഇതുവഴി വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ താന്നിത്തെരുവ് ജംഗ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ പിഡബ്ല്യുഡി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെയും എൽ നിനോ പോലുള്ള പ്രതിഭാസങ്ങളെയും പ്രതിരോധിക്കാൻ കർഷകർ സമാന്തര കൃഷിരീതികൾ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ.
ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ ഭക്ഷ്യ-പോഷക സുരക്ഷയും ഉപജീവനമാർഗങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളുടെ ഭാഗമായി പുത്തൂർവയലിൽ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവും ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയവും സംയുക്തമായി തെരഞ്ഞെടുത്ത പട്ടികവർഗ കർഷകർക്ക് സംഘടിപ്പിച്ച ഏകദിന കൃഷി പരിശീലനവും വിത്തുവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കിഴങ്ങുവർഗ കൃഷിക്ക് വലിയ പ്രാധാന്യമുണ്ടെന്നും കർഷകരുടെ അതിജീവനത്തിന് ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഗവേഷണനിലയം ഡയറക്ടർ ഡോ. നീരജ് യു. ജോഷി അധ്യക്ഷത വഹിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം നോഡൽ ഓഫീസർ ഡോ. എം.ആർ. സജീവ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ പ്രസംഗിച്ചു. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനം വികസിപ്പിച്ച മെച്ചപ്പെടുത്തിയ മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങളുടെ ശാസ്ത്രീയമായ കൃഷിരീതി, പരിപാലനം, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം നടന്നു.
ഡോ.എൻ.എസ്. സജീവ്, ഡോ.കെ. സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കിഴങ്ങുവിളകളുടെ ത്വരിതഗതിയിലുള്ള വിത്തുത്പാദനത്തിനായുള്ള "മിനിസെറ്റ് രീതിയെക്കുറിച്ച്’സതീശൻ വിശദീകരിച്ചു ഗവേഷണ നിലയം സീനിയർ ഫെല്ലോ ഡോ. സി. തന്പാൻ പ്രോജക്ട് കോ ഓർഡിനേറ്റർ സി.പി. സനിൽ എന്നിവർ സംസാരിച്ചു. മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക എന്നിവയുടെ നടീൽ വസ്തുക്കളും ജൈവകീടനാശിനിയും വിതരണം ചെയ്തു.
District News
സുല്‍ത്താന്‍ ബത്തേരി: വനഗ്രാമങ്ങളിലെ നെല്‍ കര്‍ഷകര്‍ക്ക് ഇനി കാവല്കാലമാണ്. നിലമൊരുക്കി വിത്ത് വിതച്ചതുമുതല് നെല്ല് കൊയ്തെടുക്കുന്നതുവരെ ഇവര്‍ക്കിനി ഉറക്കവും വിശ്രമവുമില്ലാത്ത രാപകലുകളാണ്.
വിത്ത് കൊത്തിത്തിന്നാനെത്തുന്ന കിളികളെ അകറ്റാനാണ് കര്‍ഷകര്‍ ഇപ്പോള്‍ പകല്‍സമയങ്ങളില്‍ കാവല്‍ നില്‍ക്കുന്നത്. പാടത്ത് എത്തുന്ന കുരുവി, പ്രാവ്, മയില്‍ അടക്കമുള്ളവയെ ശബ്ദമുണ്ടാക്കിയും പ്ലാസ്റ്റിക് വലിച്ചുകെട്ടിയുമൊക്കെയാണ് ഓടിക്കുക. വിത്ത് മുളച്ചുപൊന്തുന്നതോടെ മാന്‍, കാട്ടാട് അടക്കമുളളവയുടെ ശല്യവും രൂക്ഷമാകും.
ഇതോടെ കാവല്‍മാടമൊരുക്കി രാത്രികാലങ്ങളിലേക്കും കാവല്‍ നീളും. പിന്നീട് കതിര് വീഴുന്നതോടെ കാട്ടാന, കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യവും വര്‍ധിക്കും. ഇതോടെ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് കര്‍ഷകര്‍ കാവല്‍ നില്ക്കുക. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മാന്‍, കാട്ടാട്, കാട്ടുപന്നി എന്നിവ ഇതെല്ലാം മറികടന്ന് പാടത്തെത്തും.
കാട്ടാനകള്‍ പ്രതിരോധകിടങ്ങ് ചെറുതായി ഇടിച്ചും തൂക്ക് ഫെന്‍സിംഗിനു മുകളിലേക്ക് മരം തള്ളിയിട്ടുമൊക്കെയാണ് കൃഷിയിടത്തിലെത്തുക. കൃഷിയിടത്തിന് ചുറ്റും സ്വന്തം നിലയില്‍ കര്‍ഷകര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്.
കൃഷി ഉപേക്ഷിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ കര്‍ഷകര്‍. പതിറ്റാണ്ടുകളായി മനസറിഞ്ഞുചെയ്തുവരുന്നതാണ് കൃഷി. വന്യമൃഗശല്യമുണ്ടെങ്കിലും ഒട്ടുമിക്ക കുടുംബങ്ങളും കൃഷിയിടങ്ങള്‍ തരിശിടാറില്ല. നഞ്ചകൃഷിയെങ്കിലും ഇറക്കി സ്വന്തം ആവശ്യത്തിനുള്ള നെല്ല് വിളയിക്കും.
പതിറ്റാണ്ടുകളായ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്ത നാട് വിട്ടെറിഞ്ഞ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം ലഭിക്കുന്ന തുശ്ചമായ തുകകൊണ്ട് എവിടെപോയി ജീവിക്കുമെന്നാണ് വനഗ്രാമത്തിലെ കുടുംബങ്ങള്‍ ചോദിക്കുന്നത്.
District News
സുൽത്താൻ ബത്തേരി: റോട്ടറി ക്ലബ് സുൽത്താൻ ബത്തേരിയുടെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബത്തേരിയിൽ നടന്ന ചടങ്ങിൽ റോട്ടേറിയൻ ഡോ. അനിൽ മേലത് മുഖ്യാതിഥിയായിരുന്നു. എം.എസ്. ദിലീപ് പ്രസിഡന്റായും എബ്രയ്സ് തോമസ് സെക്രട്ടറിയായും ചുമതലയേറ്റു. ചടങ്ങിൽ സി.വി. മത്തായി, വി.വി. സണ്ണി വിളക്കുന്നേൽ, ഡോ. എ. സലിം, ടി.വി. പീറ്റർ, ടി.ആർ. രഞ്ജിത്ത്, എം.ടി. ഷാജി എന്നിവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി പുത്തുമല ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.എസ്. ദിലീപ് വിതരണോദ്ഘാടനം നിർവഹിച്ചു.
റോട്ടറി ഡിസ്ട്രിക്ടിന്റെ പ്രാഥമിക പദ്ധതികൾക്ക് അനുസൃതമായി "മൈ സിറ്റി, ഹെൽത്തി സിറ്റി, ക്ലീൻ സിറ്റി, ആക്സിഡന്റ് ഫ്രീ സിറ്റി, ബിസിനസ് ഫ്രണ്ട്ലി സിറ്റി, ഡ്രഗ് ഫ്രീ സിറ്റി, വിമണ്‍ എംപവേർഡ് സിറ്റി, മില്ലേനിയൽ സിറ്റി’ എന്നീ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി ഈ വർഷം വിവിധ സേവനജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായി വനഗ്രാമത്തിലെ ഉന്നതി. നൂല്‍പ്പുഴ പഞ്ചായത്തിലെ പിലാക്കാവ് കാട്ടുനായ്ക്ക ഉന്നതിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നത്. നാളിതുവരെയായിട്ടും ഉന്നതിയിലേക്കെത്താന്‍ വഴിയില്ല.
സ്വകാര്യവ്യക്തികളുടെ വയല്‍വരമ്പിലൂടെ വേണം ഇവര്‍ക്ക് പുറം ലോകത്തേക്കെത്താന്‍. മഴക്കാലങ്ങളില്‍ ഇതുവഴിയുള്ള യാത്രയും തീരാദുരിതമാണ്. ഉന്നതിയില്‍ നിന്ന് സ്കൂളില്‍ പോകുന്ന കുട്ടികളുടെ പഠനത്തെയും വഴിയില്ലാത്തത് സാരമായി ബാധിച്ചിട്ടുണ്ട്. മഴപെയ്യുന്ന സമയങ്ങളില്‍ വഴുക്കുള്ള വയല്‍വരമ്പ് താണ്ടി റോഡിലെത്തുമ്പോഴേക്കും സ്കൂള്‍ വാഹനം പോയിട്ടുണ്ടാവുമെന്നും അന്നത്തെ പഠനം മുടങ്ങാറാണ് പതിവെന്നും ഉന്നതിവാസികള്‍ പറയുന്നു. ഉന്നതിക്ക് മുന്നില്‍ വനമാണ്.
ഇതുവഴി ഉന്നതിയിലേക്കെത്താന്‍ ഒരു മണ്‍പാത ഉണ്ട്. എന്നാല്‍ ഉന്നതിയെയും ഈപാതയെയും വേര്‍തിരിച്ചൊഴുകുന്ന തോടിനുകുറുകെ പാലമില്ലാത്തതും ദുരിതം കൂട്ടുകയാണ്. വേനല്കാലങ്ങളില് വെള്ളംകുറവായിരിക്കും. എന്നാല്‍ മഴക്കാലങ്ങളില്‍ തോട് കരകവിഞ്ഞൊഴുകും. ഈസമയങ്ങളില്‍ ഇവര്‍ ഒറ്റപ്പെടാറാണ് പതിവ്.
ഉന്നതിയില്‍ ഏഴ് വീടുകളാണുള്ളത്. ഇവിടങ്ങളില്‍ മുപ്പതിലേറെ അംഗങ്ങളുമുണ്ട്. ഇവര്‍ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമാവശ്യമായ ശുദ്ധജലവും അന്യമാണ്. ഉന്നതിയില്‍ കിണറുണ്ടെങ്കിലും ഇവയിലെ വെള്ളം മലിനമാണ്. മഞ്ഞകളറിലുള്ള വെള്ളം കോരിവച്ച് മൂന്നും നാലും ദിവസം കഴിഞ്ഞാണ് വസ്ത്രങ്ങള്‍ അലക്കാനടക്കം ഉപയോഗിക്കുന്നത്.
മുന്‍മ്പ് ഷിഗെല്ല ബാധിച്ച് ഒരു കുട്ടി മരണപ്പെട്ട ഉന്നതികൂടിയാണ് പിലാക്കാവ് കാട്ടുനായ്ക്ക് ഊര്. നിലവില്‍ ഒരു കിലോമീറ്റര്‍ ദൂരം വയല്‍വരമ്പിലൂടെ സഞ്ചരിച്ചാണ് ഇവര്‍ ശുദ്ധജലം ശേഖരിക്കുന്നത്. വയലിന് നടുവിലെ ഒരു കേണിയില്‍ നിന്നാണ് ഇവര്‍ ശുദ്ധജലം എടുക്കുന്നത്. മാറിമാറിവരുന്ന പ്രാദേശിക ഭരണകൂടത്തോട് നിരന്തരമാവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ഇനി ആരോട് തങ്ങളുടെ സങ്കടം പറയണമെന്നുമാണ് ഉന്നതിക്കാര്‍ ആശങ്കപ്പെടുന്നത്.
District News
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി പദ്ധതി വാദികളില്‍ ആശങ്കയുടെ വേരോട്ടം.
കാലങ്ങളായി വയനാട് നേരിടുന്ന സഞ്ചാരദുരിതം ഒരളവോളം പരിഹരിക്കാന്‍ ഉതകുന്ന തുരങ്കപാത പദ്ധതിയെ വി.ഡി. സതീശന് സര്‍ക്കാര്‍ കൈവിടുമോ എന്ന സംശയം ബലപ്പെടുകയാണ് പലരിലും.
കഴിഞ്ഞ ഏഴിന് കള്ളാടി മീനാക്ഷി പാലത്തുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാത നിര്‍മാണം നിര്ത്തിവയ്പ്പിച്ചിരിക്കയാണ് സര്‍ക്കാര്‍. എട്ടുപേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന്റെ കാരണം, തുരങ്ക നിര്‍മാണത്തില്‍ കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്‍സ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കയാണ് സര്‍ക്കാര്‍.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മാത്രമേ തുരങ്ക നിര്‍മാണ ജോലികള്‍ തുടരേണ്ടതുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുമുണ്ട്. റവന്യു ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി കണ്‍വീനറായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി. പാരിസ്ഥിതികാനുമതിയിലും ഫോറസ്റ്റ് ക്ലിയറന്‍സിലും വിദഗ്ധ സമിതി അനൗചിത്യം കണ്ടെത്തിയാല്‍ പദ്ധതിയുടെ കൂമ്പടയാന്‍ സാധ്യത ഏറെയാണ്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായതിനുശേഷവും കള്ളാടി ദുരന്താനന്തരവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന് നടത്തിയ പ്രസ്താവനകളും തുരങ്കപാതാവാദികളെ അസ്വസ്ഥരാക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തിപരമായി തുരങ്ക പാത പദ്ധതിക്ക് എതിരാണെന്ന അഭിപ്രായമാണ് അവരില്‍ പൊതുവെ.
വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടുന്ന കോ എക്സിസ്റ്റന്‍സ് കളക്ടീവ്, കേരള തുരങ്കപാത പദ്ധതിക്ക് എതിരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നു പദ്ധതിയുടെ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയതെന്ന ആരോപണം പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ചിരുന്നു.
തുരങ്കപാത പ്രവൃത്തി നടത്തേണ്ട പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെട്ടതാണ്. ഇക്കാര്യം മറച്ചുവച്ചും ജില്ലാ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും സത്യവാങ്മൂലം നല്‍കിയാണ് പദ്ധതിക്ക് കേന്ദ്രാനുതി നേടിയതെന്ന വാദവും സമിതി ഉയര്‍ത്തിയിരുന്നു ഇതിനകം നിരവധി ഉരുള്‍ പൊട്ടല്‍-മണ്ണിടിച്ചില്‍ ഉണ്ടായ മലനിരയുടെ ഭാഗമാണ് പദ്ധതി പ്രദേശം.
പദ്ധതിക്കായി പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയതെന്നും പരിസ്ഥിതി രംഗത്തുള്ളവര്‍ ആരോപിക്കുന്നുണ്ട്. കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്കിയതും പരിസ്ഥിതി അനുമതിയടക്കം ക്ലിയറന്‍സുകള്‍ നേടിയെടുക്കുന്നതിനു നടത്തിയ വഴിവിട്ട നീക്കങ്ങളും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കോ എക്സിസ്റ്റന്‍സ് കളക്ടീവ്, കേരള അയച്ചിട്ടുണ്ട്. ഈ കത്ത് മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തോ എന്നതില്‍ വ്യക്തതയായില്ല.
District News
മേപ്പാടി: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും നിര്‍മാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാന്വിദഗ്ധ സമിതി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു.
കോഴിക്കോട് എന്‍ഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞന് ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിര്‍മാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.
തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. മഴയില്ലാത്തതിനാല്പ്രദേശത്ത് അനുകൂല സാഹചര്യമാണുള്ളത്.
പരിസര ഭൂപ്രദേശങ്ങള്‍ വിശദമായി നിരീക്ഷിക്കും. മേഖലയില്‍ സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. റവന്യു വകുപ്പ് ദുരന്തനിവാരണ സ്പെഷല്‍ സെക്രട്ടറി കെ. ജീവന് ബാബുവും ഇന്നലെ കള്ളാടി സന്ദര്‍ശിച്ചു. റവന്യു, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുരങ്കപാത നിര്‍മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കരാറുകാരായ ദിലീപ് ബില്‍ഡ്കോണ്‍ പ്രതിനിധികളുമായും വിദഗ്ധ സംഘം ചര്‍ച്ച നടത്തി.
നിര്‍മാണ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, അടിഞ്ഞുകൂടിയ മറ്റ് അവശിഷ്ടങ്ങള്നിക്ഷേപിക്കാന് കമ്പനി കണ്ടെത്തിയ സ്ഥലം സമിതി പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മീനാക്ഷിപുഴയില്‍ നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങള്‍, വാഹനങ്ങള്‍, കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു.
ദിലീപ് ബില്‍ഡ്കോണിന്റെ നേതൃത്വത്തില്‍ മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെല്‍ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
District News
പുല്‍പ്പള്ളി: കബനിനദിക്കരയില്‍ ചെണ്ടുമല്ലികള്‍ പൂത്തത് വിസ്മയക്കാഴ്ചയായി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല്‍ സമൃദ്ധമെങ്കിലും ഇത്തവണ എച്ച്ഡി കോട്ടയില്‍ കൂടുതല്‍ മേഖലകളില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ വെള്ള, ഹാന്റ്പോസ്റ്റ്, എച്ച്ഡി കോട്ട എന്നിവിടങ്ങളിലാണ് ധാരാളമായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. കര്‍ഷകരില്‍ ഏറെയും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇഞ്ചി,വാഴ കൃഷിയോടൊപ്പം തന്നെയാണ് മലയാളി കര്‍ഷകര്‍ ഇടവിളയായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
ഏക്കര്‍ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നത് മനോഹരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. സാധാരണ ഗുണ്ടല്‍പേട്ടില്‍ പൂക്കാലമായാല്‍ സഞ്ചാരികളുടെ ഒഴുക്കാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റിടങ്ങളില്‍ കൂടി ചെണ്ടുമല്ലി പാടമൊരുങ്ങിയതോടെ ഇവിടങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകുകയാണ്. അവധിദിവസങ്ങളിലാണ് ഇതുവഴി മൈസൂരുവിലേക്കും മറ്റും പോകുന്ന സഞ്ചാരികള്‍ ചെണ്ടുമല്ലി പാടങ്ങളില്‍ സമയം ചിലവഴിക്കുന്നത്.
സാധാരണ ഗുണ്ടല്‍പേട്ടില്‍ പാടങ്ങളില്‍ ഇറങ്ങി ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പണം വാങ്ങാറുണ്ട്. എന്നാല്‍ ഇവിടെ സൗജന്യമായി തന്നെ ആളുകള്‍ക്ക് പാടങ്ങളിലിറങ്ങി ഫോട്ടോയും വീഡിയോയും എടുക്കാം. പ്രധാനമായും പെയിന്റ് നിര്‍മാണത്തിനായാണ് ചെണ്ടുമല്ലി പൂക്കള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാന് കൂടി ഉദ്ദേശിച്ചാണ് പല കര്‍ഷകരും ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ടുമല്ലി കൊണ്ടുപോകുന്നതിനായി പല പെയിന്റ് കമ്പനികളുമായി കര്‍ഷകര്‍ കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു.
അടുത്തയാഴ്ച മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്ന വിധത്തില്‍ പൂക്കള്‍ പാകമായി കഴിഞ്ഞു. ഇഞ്ചി, വാഴ കൃഷിക്കായി ധാരാളമായി സ്ഥലം പാട്ടത്തിനെടുത്തിട്ട മലയാളി കര്‍ഷകരാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൂക്കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത് ലാഭമായാല്‍ വരും വര്‍ഷങ്ങളിലും പൂകൃഷി തുടരാനാണ് പല കര്‍ഷകരുടെയും തീരുമാനം.
District News
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണിടിച്ചിലില്‍ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം അപകടമേഖലയില്‍ പരിശോധന നടത്താന്‍ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയില്‍, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് കമ്പനി അധിക തുക നല്‍കും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നല്കാന് നിര്‍ദേശം നല്കി.
ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് സ്കൂള്‍ ബസ്, കെഎസ്ആര്‍ടിസി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമേ ചൂരല്‍മല ഭാഗത്ത് നിന്ന് ജീപ്പ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിരക്ഷാസേന പോലീസ് ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകര്‍ന്നതിനാല്‍ ഉടമസ്ഥര്‍ക്ക് പകരം വീട് കണ്ടെത്താന്‍ മേപ്പാടി പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിര്‍ദേശം നല്കി. ദുരന്തത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കും.
അപകടത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം തടസപ്പെട്ട സാഹചര്യത്തില്‍ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴല്‍ കിണര്‍, അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതുവരെ വാട്ടര്‍ അഥോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ഏകോപനം നടത്താന്‍ പഞ്ചായത്തിനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി.
മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ ജലസേചന വകുപ്പിന് ചുമതല നല്കി.
കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, എഡിഎം കെ. അജീഷ്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
കല്‍പ്പറ്റ: കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായമായി കേരളാ പോലീസിന്റെ മായയും മര്‍ഫിയും. ബല്‍ജിയം മലിനോയിസ് ഇനത്തില്‍പെട്ട കൊച്ചി സിറ്റിയിലെ കടാവര്‍ നായകളായ ഇവര്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത് മുതല്‍ പ്രദേശത്തെ സ്ഥിരം സാന്നിധ്യമാണ്.
മണ്ണിനടിയില്‍ കുടുങ്ങിപ്പോയ മൃതദേഹങ്ങള്‍ മണത്തു കണ്ടുപിടിക്കാന്‍ ഇവര്‍ സഹായകമായി. മൃതദേഹങ്ങളും അവശിഷ്ടങ്ങളും മണ്ണില്‍ നിന്നും മണത്തുപിടിച്ച് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇവയ്ക്ക് സാധിക്കും.
വിദഗ്ധ പരിശീലനം ലഭിച്ച ഇവരുടെ സഹായം മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിലും ലഭിച്ചിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോര്‍ജ് മാനുവല്‍, പി. വിനീത്, പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് പരിശീലകര്‍.
District News
പന്തല്ലൂര്‍: പന്തല്ലൂര്‍ മുതല്‍ ചേരമ്പാടി വരെയുള്ള പ്രധാന പാതയുടെ വശങ്ങളില് കാടുപിടിച്ചു കിടക്കുന്നത് വാഹനയാത്രക്കാരെയും ഡ്രൈവര്‍മാരെയും ദുരിതത്തിലാക്കുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേരങ്കോട് പഞ്ചായത്ത് ഭരണകൂടത്തിന് നാട്ടുകാര്‍ പരാതി നല്കി. വനമേഖലയോട് ചേര്‍ന്നാണ് പന്തല്ലൂര്‍ - ചേരമ്പാടി പാത സ്ഥിതി ചെയ്യുന്നത്.
ഇത്കാരണം യാത്രക്കാര്‍ ഭീതിയിലാണ്. പാതയോരങ്ങളില്‍ വളര്‍ന്നു നില്ക്കുന്ന കുറ്റിക്കാടുകളും ചെടികളും വെട്ടിമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് ഏറെ നാളായി തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതുമൂലം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതിനാല്‍ അപകടം സംഭവിക്കുമോ എന്ന ഭീതിയോടെ യാത്ര ചെയ്യേണ്ട സാഹചര്യവുമാണ്.
കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലായുള്ള പാതയാണിത്. പാതയോരങ്ങളില്‍ കാട് വളര്‍ന്നു നില്ക്കുന്നതിനാല് വന്യമൃഗങ്ങള്‍ റോഡിനടുത്തേക്ക് വരുന്നത് വാഹനയാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ആനകള്‍ റോഡിലേക്ക് ഇറങ്ങിവരുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ഈ ദുരവസ്ഥ കണക്കിലെടുത്ത് പന്തല്ലൂര്‍ - ചേരമ്പാടി പാതയോരത്തെ കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റണമെന്നും മഴക്കാലത്ത് റോഡില്‍ പലയിടങ്ങളില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് ഭരണകൂടത്തിന് നിവേദനം നല്കി.സ്കൂള്‍ വാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ധാരാളമായി സഞ്ചരിക്കുന്ന ഈ പാതയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
District News
കല്‍പ്പറ്റ: പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്(കെഎഫ്ആര്‍എ) ഉത്തര മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള പഠനം പദ്ധതികള്‍ പ്രാവര്ത്തികമാക്കുന്നതിനുമുമ്പ് നടത്തണം. 2019ല്‍ പുത്തുമല ഉരുള്‍പൊട്ടലില്‍ 17 ഉം 2024ല്‍ പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ 298 ഉം അടുത്തിടെ കള്ളാടിയില്‍ മണ്ണിടിച്ചിലില്‍ ഏഴും ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ പക്ഷിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം. മണ്ണിന്റെ സവിശേഷതകള്‍, ജല ആഗികരണ ശേഷി, നീര്വാര്ച്ചാസ്വഭാവം, പൈപ്പിംഗ് സാധ്യതകള്‍ എന്നിവ കണക്കിലെടുക്കണം.
കൃഷിയിടങ്ങളിലെ ചെറുതടക്കം മരങ്ങള്‍ മുറിച്ചുമാറ്റുന്നത് നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കേണ്ടതുണ്ട്. 2005ലെ കേരള വനേതര പ്രദേശങ്ങളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന(ഭേദഗതി)നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരുപരിധിവരെ പ്രയോജനപ്രദമാണെങ്കിലും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്.
വിജ്ഞാപനം ചെയ്യാത്തതും ഒരു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ളതും കാപ്പിത്തോട്ടം അല്ലാത്ത സ്ഥലത്തുള്ളതുമായ മരങ്ങളില്‍ നിയമത്തിലെ സെക്ഷന്‍ 2(ഇ)പ്രകാരം നിര്‍ദേശിക്കപ്പെട്ട 10 ഇനങ്ങള്‍ മുറിക്കുന്നതിനാണ് തടസം. സെക്ഷന്‍ 6(3)ലെ 28 ഇനം മരങ്ങള്‍ ഉദ്യോഗസ്ഥതല പരിശോധനയില്ലാതെ മുറിക്കാനും തടിയും കട്ടന്സും നീക്കംചെയ്യാനും കര്‍ഷകര്‍ക്ക് കഴിയും. മരങ്ങള്‍ വി്ല്ക്കുന്ന കര്‍ഷകര്‍ക്ക് തുച്ഛവിലയാണ് ലഭിക്കുന്നത്. സത്യപ്രസ്താവന മാത്രം ഉപയോഗപ്പെടുത്തി ചെറുമരങ്ങളടക്കം വ്യാപകമായാണ് കടത്തുന്നത്.
ചെറുമരങ്ങളക്കം മുറിക്കുന്നത് പരിമിത തണല്‍ ആവശ്യമുള്ള കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് ദോഷമാണ്. കൃഷിയിടങ്ങളില്‍ മരങ്ങള്‍ ഇല്ലാതാകുന്നത് കാലാവസ്ഥയെയും ജല ലഭ്യതയെയും ബാധിക്കും. മരംമുറി നിയമപരമായി നിയന്ത്രിക്കേണ്ടേതിന്റെ ആവശ്യകത, ഓരോ മരങ്ങളുടെയും പ്രാധാന്യം എന്നിവയില്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം ന്ല്കേണ്ടതുണ്ട്.
മനുഷ്യ-വന്യമൃഗ സംഘര്‍ഷം കൂടുതലുള്ള പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വനം-വന്യജീവി സംരക്ഷണം കാര്യക്ഷമമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് സമ്മേളനം വിലയിരുത്തി. നാല് ജില്ലകളില്‍നിന്നുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പങ്കെടുത്ത സമ്മേളനം കള്ാടി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
മാനന്തവാടി ഗിബ്സ് ഹാളില്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് ഭാരവാഹികളായ രാജീവ് കുമാര്‍, രമ്യ രാഘവന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. ഹാഫിഷ്(പ്രസിഡന്റ്), എം.പ്രബീഷ് (വൈസ് പ്രസിഡന്റ്), റോസ്മേരി ജോസ്(സെക്രട്ടറി), ടി.കെ. വന്ദന(ജോയിന്റ് സെക്രട്ടറി), സനൂപ് കൃഷ്ണന്(ട്രഷറര്‍), എ.പി. ശ്രീജിത്ത്, പി. രതീശന്, ഇ.കെ. ജിഷ, ടി. നസ്ന(കമ്മിറ്റി അംഗങ്ങള്‍)എന്നിവരെ തെരഞ്ഞെടുത്തു.
District News
പുല്‍പ്പള്ളി: കടമാന്‍തോട് പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കബനി നദിയുടെ പ്രധാന പോഷക തോടായ കടമാന്‍ തോടിന് കുറുകെ പുല്‍പ്പള്ളിയില്‍ ഡാം നിര്‍മിച്ച് ജലം സംഭരിക്കാനാണ് ഈ പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്. 2,000 ഹെക്ടറോളം കൃഷിഭൂമിയില്‍ ജലസേചനം നടത്താന്‍ ഉതകുന്ന പദ്ധതിക്ക് ഏകദേശം 28 മീറ്റര്‍ ഉയരത്തിലും 293 മീറ്റര്‍ നീളത്തിലും അണക്കെട്ട് നിര്‍മിക്കാനാണ് ഡ്രാഫ്റ്റ് പ്രൊപ്പോസല്‍. ജലനഷ്ടം പരമാവധി കുറയ്ക്കുന്നതിനായി തുറന്ന കനാലുകള്‍ക്ക് പകരം പൈപ്പുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്.
എന്നാല്‍ ചില പരിസ്ഥിതിവാദികളുടെയും പ്രദേശവാസികളുടെയും എതിര്‍പ്പുകള്‍ ഉയര്‍ന്ന വരുന്നുണ്ട്. എങ്കിലും ഏറ്റെടുക്കുന്ന ഭൂമിക്ക് കര്ഷകന് മതിയായ നഷ്ടപരിഹാരം നല്കിനല്കിക്കൊണ്ട് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചുകൊണ്ടും നാടിന്റെ പരിസ്ഥിതിക്ക് ദോഷം തട്ടാത്ത രീതിയില്‍ പദ്ധതിആരംഭിക്കണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ 2.34 കോടി രൂപ ഡിപിആര്‍ തയാറാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്. ഡിപിആര്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കടമാന്‍തോട് പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നു കര്‍ഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പുല്‍പ്പള്ളി ടൗണില്‍ നടന്ന സമാപന സമ്മേളനം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. സി.ജി. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഒ.ആര്. കേളു, വത്സന് പനോളി, ബൈജു നമ്പിക്കൊല്ലി, എം.എസ്. സുരേഷ് ബാബു, ടി.കെ. ശിവന്, ജസ്റ്റിന് ബേബി, സണ്ണി ജോസഫ്, രുക്മിണി സുബ്രഹ്മണ്യന്, സുരേഷ് താളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുല്‍പ്പള്ള ടൗണില്‍ പ്രകടനവും നടന്നു.
District News
കല്‍പ്പറ്റ:റോട്ടറി ക്ലബ് ഭാരവാഹികളായി പി.എസ്. സാജന്(പ്രസിഡന്റ്), വിഷ്ണുദാസ്(സെക്രട്ടറി), ഡോ.അനുദീപ്(ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.
ഹോട്ടല്‍ ഇന്ദ്രിയ ഹാളില്‍ സ്ഥാനാരോഹണച്ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് 3204 മുന്‍ ഗവര്‍ണര്‍ വി.ജി. നായനാര്‍ മുഖ്യാതിഥിയായി.
ജില്ലയിലെ ആദ്യ റോട്ടറി ക്ലബ് ശാഖയാണ് കല്‍പ്പറ്റയിലേത്.എല്ലാ വര്‍ഷവും സമൂഹനന്മയ്ക്ക് ഉതകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
District News
കല്‍പ്പറ്റ: തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഓണക്കനി, നിറപ്പൊലിമ, ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ചേലോട് എച്ച്എഎം യുപി സ്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൃഷിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ കതിര് കൃഷി ക്ലബുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 500 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ഫാം ലൈവ്ലി ഹുഡിന്റെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്‍, പൂക്കള്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ കര്‍ഷകര്‍ മുഖേന 12,000 ഏക്കറില്‍ പച്ചക്കറിയും 2,000 ഏക്കറില്‍ പൂ കൃഷിയും ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1826 ജെഎല്‍ജി കര്‍ഷകര്‍ 100 ഏക്കറില്‍ പച്ചക്കറി കൃഷിയും 596 കര്‍ഷകര്‍ 102 ഏക്കറില്‍ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകള്‍ വൈത്തിരി സിഡിഎസിലെ ജെഎല്‍ജി അംഗം അനയ ഏറ്റുവാങ്ങി.
മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ജീവനം 2.0 പദ്ധതിയിലൂടെ. പദ്ധതി പോസ്റ്റര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ് കെ.കെ. ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷന് ഫാം ലൈവ്ലി ഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകള്‍ അടങ്ങിയ കിറ്റ് വൈത്തിരി പഞ്ചായത്ത് പ്രസിഡനന്റ് സി.വി. രാജന് വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റര്‍ അംഗം ലില്ലി പൈനാടത്തിന് കൈമാറി.
വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ജോസ്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ കെ.എം. സെലീന,
കെ.കെ. അമീന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ളായ തെസ്നി അഷറഫ്, എം.വി. വിജേഷ്, വാര്‍ഡ് അംഗങ്ങള്‍, വൈത്തിരി സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷ ജ്യോതിദാസ്, കുടുംബശ്രീ മെംബര്‍ സെക്രട്ടറി സോബിന്‍ സെബാസ്റ്റ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സലീം മേമന എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി നടത്തിയ സ്ഥലപരിശോധനയില്‍ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ സമിതി നിര്‍ദേശിച്ചു.
സോണ്‍ അഞ്ച് ഇ ക്ലസ്റ്റര്‍ വീടുകളുടെ പിന്‍ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്‍മിച്ച റോഡും ക്ലസ്റ്ററിന്റെ താഴെ ഭാഗത്തുള്ള വീടുകളും ക്ലസ്റ്ററിന്റെ പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അന്വേഷണ സംഘം സന്ദര്‍ശിച്ചു.
മണ്ണ് ലെവല്‍ ചെയ്തതിന്റെ മുകളില്‍ ഷീറ്റ് വിരിച്ച് വെള്ളം തടയാനും കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് എത്തിക്കുന്നതിനും അടിയന്തര സംവിധാനം ഒരുക്കാന്‍ യുഎല്‍സിസി, കിഫ്കോണ്‍ അധികൃതര്‍ക്ക് സമിതി നിര്‍ദേശം നല്കി. ജില്ലയില്‍ മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ അഞ്ച് ഇ ക്ലസ്റ്ററിന്റെ താഴെ ഭാഗത്തെ സ്വകാര്യ വീടുകളിലെ ആളുകളെ മാറ്റി പാര്പ്പിക്കേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി.
കെഎസ്ഇബി സബ്സ്റ്റേഷന് പ്രവൃത്തി നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. പ്രദേശത്ത് ലെവല്‍ ചെയ്ത മണ്ണിനു മുകളിലായി കൂട്ടിയിട്ടിരിക്കുന്ന മുഴുവന്‍ മണ്ണും അടിയന്തിരമായി നീക്കം ചെയ്യും.
ശേഷിക്കുന്ന മണ്ണ് സ്റ്റെപ്പ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ടൗണ്‍ഷിപ്പിലേക്ക് താത്ക്കാലികമായി നിര്‍മിച്ച റോഡിന് സമീപം തോടിന്റെ രണ്ട് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രസ്തുത സ്ഥലത്ത് നിന്നും റവന്യു സംഘം കണ്ടെത്തിയ സ്ഥലത്ത് നിക്ഷേപിക്കുന്നതിനുള്ള അടിയന്തര നടപടി കിഫ്കോണിന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സമിതി നിര്‍ദേശിച്ചു.
ടൗണ്‍ഷിപ്പ് സ്പെഷല്‍ ഓഫീസര്‍ ഡോ. ജെ.ഒ. അരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി.സി. മജീദ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ്, ജില്ലാ ജിയോളജിസ്റ്റ് ഷെല്‍ജു മോന്, ടൗണ്‍ പ്ലാനര്‍ രഞ്ചിത്ത്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ശ്രീജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ സെബാസ്റ്റ്യന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
District News
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. പാട്ടുകുര്‍ബാനയില്‍ വികാരി ഫാ. ബിനു പൈനുങ്കല്‍ കാര്‍മികനായി.
ആഘോഷം ഉദ്ഘാടനം സിഎംഎല്‍ ശാഖാ ഡയറക്ടര്‍ ഫാ. ബിനു പി. ജോസഫ് നിര്‍വഹിച്ചു. മിഷന് ലീഗ് ശാഖാ പ്രസിഡന്റ് ഷേര്‍ലി ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ബെറ്റി ഡിഎസ്ടി ദുക്റാന സന്ദേശം നല്കി.
ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മിഷന് ലീഗ് അംഗത്വ സ്വീകരണം നടന്നു. സെന്റ് തോമസ് നാമധാരികളെ ആദരിച്ചു. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ജോണി കാരക്കട, കൈക്കാരന് ഷാജി കപ്പലുമാക്കല്‍,
പിടിഎ പ്രസിഡന്റ് ഷിബു കണ്ടത്തില്‍, മേഖലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നിനി കുറുപ്പന്‍പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
District News
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലിയില്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂന അപകട ഭീഷണിയാകുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
മേഖലയില്‍ മഴ ശക്തമായതോടെ ക്വാറിയില്‍ നിന്നും നീക്കുന്ന മണ്‍കൂനകള്‍ ഇടിഞ്ഞ് ക്വാറിക്ക് സമീപമുള്ള വീടുകളിലേക്ക് വീഴുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
ചണ്ണോത്തുകൊല്ലി കുന്നിനോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്കി.
മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ക്വാറിയിലെ മണ്‍കൂന പ്ലസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുകയാണ് ക്വാറി അധികൃതര്‍.
District News
പുല്‍പ്പള്ളി: കാലവര്‍ഷം ശക്തമായതോടെ കബനി നദിയില്‍ മീന്‍പിടിത്തം സജീവമായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ കബനിനദി നിറഞ്ഞു കവിഞ്ഞതോടെ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പുഴയുടെ തീരങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മീന്‍ പിടിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.
മഴക്കാലം ശക്തമായതോടെ ബീച്ചനഹള്ളിയില്‍നിന്ന് മീന്‍ കയറ്റമുണ്ടായതോടെ മീന്‍ പിടിക്കാനെത്തുന്നവര്‍ക്ക് രണ്ട് ദിവസമായി ചാകരയാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും വാഹനങ്ങളില്‍ കൂട്ടമായെത്തി മീന്പിടിക്കുന്നവരുമുണ്ട്.
രാപകല്‍ ഇവിടെ താമസിച്ച് മീന്‍പിടിക്കുന്നവരും നിരവധിയാണ്. വിവിധയിനം വലകളുപയോഗിച്ചാണ് മീന്‍ പിടിത്തം. ഇടയ്ക്ക് ചൂണ്ടക്കാരുമുണ്ട്. ചെറുതും വലുതുമായ പലവിധ മത്സ്യങ്ങളാണ് വലയില്‍ കുടുങ്ങുന്നത്. പ്രധാനമായും കട്ല, രോഹു, തിലോപ്പിയ, ഗ്രാസ്കാര്‍പ്പ്, വിവിധതരം പരലുകള്‍ ഉള്‍പ്പടെയുള്ള മീനുകളാണ് ലഭിക്കുന്നത്.
രാത്രിയില്‍ പിടിക്കുന്ന മത്സ്യങ്ങള്‍ പുലര്‍ച്ചെതന്നെ മൊത്തമായി വാങ്ങാന്‍ ഇതരജില്ലകളില്‍ നിന്നുപോലും നിരവധി മത്സ്യക്കച്ചവടക്കാരാണ് ഇവിടെയെത്തുന്നത്. മീന്‍പിടുത്തം കാണുന്നതിനും മത്സ്യം വാങ്ങുന്നതിനുമായി എത്തുന്നവരും നിരവധിയാണ്.
District News
കല്‍പ്പറ്റ: വയനാട്ടില്‍ ജൂണില്‍ പെയ്യാന്‍ മടിച്ച കാലവര്‍ഷം ജൂലൈ ആദ്യവാരം പിന്നിടുമ്പോള്‍ ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ചയും ഇന്നലെ പകലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെച്ചപ്പെട്ട അളവില്‍ മഴ ലഭിച്ചു. തോടുകളിലും പുഴകളിലും ജലപ്രവാഹം കരുത്ത് തിരിച്ചുപിടിക്കുകയാണ്.
ബുധനാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിലാണ് കൂടുതല്‍ മഴ പെയ്തത്-162 എംഎം. മറ്റു ചില സ്ഥലങ്ങളില്‍ പെയ്ത മഴയുടെ അളവ് മില്ലി മീറ്ററില്‍ (പഞ്ചായത്ത്, പ്രദേശം എന്ന ക്രമത്തില്‍): പടിഞ്ഞാറത്തറ കാപ്പിക്കളം-154. മേപ്പാടി എളമ്പിലേരി-154. തവിഞ്ഞാല്‍ ആലാറ്റില്‍ വട്ടോളി-153. മേപ്പാടി കള്ളാടി-131. തൊണ്ടര്‍നാട് വാളാംതോട്-120. പടിഞ്ഞാറത്തറ അരിച്ചാല്‍ കവല-120. തൊണ്ടര്‍നാട് നിരവില്‍പുഴ-119.
പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം-114. മീനങ്ങാടി 54-109. വെള്ളമുണ്ട മംഗലശേരിമല-106. വൈത്തിരി ലക്കിടി-104. പൊഴുതന സുഗന്ധഗിരി-102, മേപ്പാടി നീലിക്കാപ്പ്-98.4. പനമരം നീര്‍വാരം-96. വെള്ളമുണ്ട വില്ലേജ് ഓഫീസ്-96. പൊഴുതന നാലാം യൂണിറ്റ്-96.
ബത്തേരി ഓടപ്പള്ളം കവല-94. പടിഞ്ഞാത്തറ ബാണാസുര കണ്ട്രോള് ഷാഫ്റ്റ്-91. തൊണ്ടര്‍നാട് മക്കിയാട്-90.2. മഴ തകര്‍ത്തുപെയ്യാന്‍ തുടങ്ങിയത് ജില്ലയില്‍ കര്‍ഷകരെ ആഹ്ളാദത്തിലാക്കി. അതേസമയം പരിസ്ഥിതി ലോല പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ആശങ്കയിലാണ്.
District News
കല്‍പ്പറ്റ: മണ്ണിടിച്ചിലുണ്ടായ മേപ്പാടി കള്ളാടി മീനാക്ഷിയില്‍ റവന്യു മുന്‍ മന്ത്രിയും സിപിഐ നിയമസഭാ കക്ഷി നേതാവുവമായ കെ. രാജന് സന്ദര്‍ശനം നടത്തി. തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
കാണാതായവരെ കണ്ടെത്തുന്നതിനാകണം പ്രാഥമ പരിഗണന. തുടര്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ആസൂത്രണവും ഇടപെടലും ഉണ്ടാകണം. തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണും മലയിടിഞ്ഞുവന്ന മണ്ണും പല ഭാഗത്ത് കൂടിക്കിടക്കുന്നത് മാറ്റുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മണ്ണ് പൂര്‍ണമായും മാറ്റുകയോ തുടര്‍ അപകടങ്ങള്‍ ഉണ്ടാകാത്തവിധത്തില്‍ സെറ്റില്‍ ചെയ്യുകയോ വേണം.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണ് കുതിര്‍ന്നും ശക്തമായ മലവെള്ളപ്പാച്ചില്‍ കൊണ്ടും ഉണ്ടാകാനിടയുള്ള അപകട സാധ്യതകള്‍ പരിശോധിച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
സംഭവത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണ്. അന്വേഷണം സമഗ്രവും സുതാര്യവും ആകണം. എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ വരണം. ദുരന്തങ്ങളെക്കുറിച്ച് അറിവുള്ള വിദഗ്ധരെയും സാങ്കേതിക മികവുള്ളവരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണം.
അന്വേഷണം മുന്‍വിധിയോടെ ആകരുത്. അന്വേഷണം തീരുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗദിക കേന്ദ്രങ്ങള്‍ ജാഗ്രത പാലിക്കണം. പുഞ്ചിരിമട്ടം ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് തയാറാക്കിയ പുതുമാതൃക പിന്തുടരുന്നത് ഗുണകരമാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തണം.
സര്‍ക്കാര്‍ നേതൃത്വത്തിലുള്ള എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും രാജന് പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
District News
കല്‍പ്പറ്റ: കനത്ത മഴയുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക. മണ്ണിടിച്ചില്‍ സാധ്യതയുള്ള മലഞ്ചെരിവുകള്‍, കുന്നിന്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.
രാത്രികാല യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുക. മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യരുത്. ശക്തമായ കാറ്റിലും ഇടിമിന്നലിലും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടുക, ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.
ദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കുക. അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക, അടിയന്തര സഹായത്തിന് 112 എന്ന നമ്പറില്‍ ബന്ധപ്പെടുക. എന്നിവയാണ് പോലീസ് നല്കുന്ന നിര്‍ദേശങ്ങള്‍.
District News
മേപ്പാടി: മണ്ണിടിച്ചില്‍ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിംഗ്, ട്രാഫിക് കണ്ട്രോള്, ദുരന്ത മേഖലയില്‍ തെരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ജോലികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.
24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മണ്ണിടിച്ചില്‍ ദുരന്തമറിഞ്ഞയുടന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മേപ്പാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. സ്റ്റേഷന് എസ്എച്ച്ഒ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സന്തോഷ് കുമാര്‍, എഎസ്ഐ ജെയ്സന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജബലു റഹ്മാന്, പ്രദീപ്, നവീന്‍ തുടങ്ങിയവര്‍ നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി.
വടംകെട്ടി പാലത്തിന് അപ്പുറത്ത് എത്തി കുടുങ്ങിയിരിക്കുന്ന ആളുകളെ ഇപ്പുറത്തെത്തിച്ചു. അപകട ഭീതിയിലുള്ള പരിസര പ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ മാറ്റി. ആളുകളെ നിയന്ത്രിച്ചു.
ജില്ലയിലെ ഡിവൈഎസ്പിമാര്‍, സ്റ്റേഷന് എസ്എച്ച്ഒമാര്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ ദുരന്തമുഖത്തും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.
District News
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ പ്രദേശത്തെ മണ്ണിടിച്ചില്‍ മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി എംപി നിര്‍ദേശം നല്കി.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി. ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും മഴ തുടര്‍ന്നാല്‍ നിലവില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും എംപി യോഗത്തില്‍ നിര്‍ദേശിച്ചു.
മേപ്പാടിയില്‍ നടന്നത് ഒറ്റപ്പെട്ട അപകടമാണെന്നും ജില്ലയെ മുഴുവനായി ബാധിച്ചുവെന്ന രീതിയില്‍ അപകടത്തെ പ്രചരിപ്പിക്കരുതെന്നും എംപി പറഞ്ഞു. അപകട മേഖലയിലെ രക്ഷാപ്രവര്‍ത്തനം, തെരച്ചില്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണം. അപകടമുണ്ടായ പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തണം. കാണാതായവരുടെ ബന്ധുക്കള്‍ക്ക് പിന്തുണ നല്‍കണമെന്നും എംപി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനവും തെരച്ചിലും ഊര്‍ജിതമാക്കിയ ജില്ലാ ഭരണകൂടത്തെയും പോലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്നിശമന സേന, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെയും എംപി അഭിനന്ദിച്ചു. ദുരന്തനിവാരണ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. ജില്ലയില്‍ 81 മേഖലകളാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
കല്‍പ്പറ്റ: കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്ന വീട് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനു കീഴില്‍ വിഖായാ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സേവന, ദുരന്ത നിവാരണ സന്നദ്ധ സേനാംഗങ്ങള്‍ വൃത്തിയാക്കി. ജില്ലാ ചെയര്മാന് ഫൈസല്‍ മുട്ടില്‍, കണ്‍വീനര്‍ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തില്‍ 30 വിഖായാ പ്രവര്‍ത്തകരാണ് ഇന്നലെ മീനാക്ഷി പാലത്ത് സേവനത്തിന് ഇറങ്ങിയത്.
രക്ഷാപ്രവര്‍ത്തനത്തിലും ഇവര്‍ പങ്കാളികളായി. സംസ്ഥാന ചെയര്മാന് മുഹിയുദ്ദീന് കുട്ടി യമാനി, എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശേരി, ഹനീഫ കമ്പളക്കാട് എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.
District News
പുല്‍പ്പള്ളി: കോടിക്കണക്കിനു രൂപയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ചക്ക മാങ്ങ, അവൊക്കാഡോ അടക്കമുള്ള പഴവര്‍ഗങ്ങളാണ് ഓരോ വര്‍ഷവും സംസ്കരണ സംവിധാനം ഇല്ലാത്തതിനാല്‍ കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നശിച്ചു പോകുന്നത്. ചക്കയുടെ പുറംതോട് മുതല്‍ ഓരോ ഭാഗവും ഗുണമേന്മയുള്ളതും മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റാന്‍ കഴിയുന്നതുമാണ്.
ചക്കയോ മാങ്ങയോ അടക്കം ഏതെങ്കിലും പഴവര്‍ഗങ്ങള്‍ ഇല്ലാത്ത പുരയിടങ്ങള്‍ വിരളമാണ്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിനുശേഷമുള്ളത് നശിച്ചുപോകുന്ന അവസ്ഥയാണ്.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സില്‍ വിദേശപഴവര്ഗങ്ങള് അടക്കം കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകരില്‍ നിന്നും പഴങ്ങള്‍ സംഭരിക്കാന്‍ യാതൊരു നടപടിയുമില്ല. റംബൂട്ടാന്, അവൊക്കാഡോ, മാങ്കോസ്റ്റീന്‍, ഡ്രാഗന് ഫ്രൂട്ട് അടക്കമുള്ള പഴവര്‍ഗ ചെടികള്‍ വ്യാപകമായി കൃഷി ചെയ്ത കര്‍ഷകര്‍ വിപണി ലഭ്യത ഇല്ലാതെ വിഷമിക്കുകയാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആധുനിക രീതിയിലുള്ള പഴം പച്ചക്കറി സംസ്കരണ ഫാക്ടറി ആരംഭിക്കുകയാണെങ്കില്‍ നിരവധി പേര്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് പ്രയോജനവുമാകും. അതോടൊപ്പം ചക്ക അടക്കമുള്ള പഴവര്‍ഗങ്ങള്‍ തേടി വരുന്ന വന്യമൃഗശല്യം ഒഴിവാക്കാനും കഴിയുമെന്ന് കര്‍ഷകനായ രാജന് പാറയ്ക്കല്‍ പറഞ്ഞു.
District News
സുല്‍ത്താന്‍ ബത്തേരി: ഊട്ടി അന്തര്‍ സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണിന് കുളിര്‍മയേകി നമ്പിക്കൊല്ലി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. വെയിറ്റിംഗ് ഷെഡിന് മുകളിലാകെ വയലറ്റ് നിറത്തിലുള്ള പൂക്കള്‍ വിരിയിച്ച് പെട്രിയ വോളുബിലിസ് വള്ളി പടര്ന്നുനില്ക്കുന്നത് പ്രദേശത്തിന്റെ മനോഹാരിതയ്ക്ക് പുതിയ ഭംഗി പകരുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ടൗണിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് നട്ടുപിടിപ്പിച്ച ചെടിയാണ് നാട്ടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.
ഓരോ വേനല്‍ക്കാലത്തും പൂക്കളാല്‍ മൂടുന്ന വള്ളി, ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് തണലും കാഴ്ചവിരുന്നും ഒരുപോലെ സമ്മാനിക്കുന്നു. വയലറ്റ് നിറത്തിലുള്ള പൂക്കള്‍ കൂട്ടമായി വിരിഞ്ഞ് വെയിറ്റിംഗ് ഷെഡിന് മുകളില്‍ പ്രകൃതിദത്തമായൊരു പൂപ്പന്തല്‍ ഒരുക്കിയിരിക്കുകയാണ്.
ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരും സഞ്ചാരികളും ഈ അപൂര്‍വ കാഴ്ച ആസ്വദിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഇപ്പോള്‍ നിത്യസംഭവമാണ്. സമൂഹമാധ്യമങ്ങളിലൂടെയും ഈ പൂക്കളണിഞ്ഞ വാഹനകാത്തിരിപ്പ് കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നുണ്ട്.
ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന പൂക്കാലമാണ് ഈ ചെടിക്കുള്ളത്. മഴ ശക്തമാകുന്നതോടെ പൂക്കള്‍ കൊഴിഞ്ഞുപോകുമെങ്കിലും അടുത്ത വേനല്‍ക്കാലമെത്തുമ്പോള്‍ വീണ്ടും അതേ മനോഹാരിതയോടെ പൂത്തുലയുമെന്ന് നാട്ടുകാര്‍ പറയുന്നു. പൂക്കളുടെ ഭംഗി മാത്രമല്ല ഒരു കൂട്ടം നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നട്ടുവളര്‍ത്തിയ ഒരു വള്ളിച്ചെടി ഇന്ന് ഒരു നാടി സൗന്ദര്യചിഹ്നമായി മാറിയതിന്റെ കഥ കൂടിയാണ് നമ്പിക്കൊല്ലിയിലെ ഈ പൂപ്പന്തല്‍ പറയുന്നത്.
യാത്രക്കാര്‍ക്ക് വര്‍ഷക്കാലത്തും വസന്തത്തിന്റെ അനുഭൂതി പകരുന്ന ഈ കാഴ്ച സംസ്ഥാനപാതയിലെ ശ്രദ്ധേയമായൊരു ആകര്‍ഷണമായി മാറിക്കഴിഞ്ഞു.
District News
തോമാട്ടുചാല്‍: ഭരണഘടനാദത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് സെന്റ് തോമസ് പാരിഷ് ഹാളില്‍ ചേര്‍ന്ന ബത്തേരി ഫൊറോനയിലെ കത്തോലിക്ക സംഘടനകളുടെ നേതൃസംഗമം അഭിപ്രായപ്പെട്ടു.
പിറന്ന മണ്ണില്‍ അന്തസോടെ ജീവിക്കാന്‍ ഭരണഘടന നല്കുന്ന ആനുകൂല്യങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്ന് സംഗമം വിലയിരുത്തി. ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, ചെറുപുഷ്പ മിഷന്‍ലീഗ്, കെസിവൈഎം, മാതൃവേദി, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളും സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പങ്കെടുത്തു.
മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. ഫാ. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് മേച്ചേരില്‍, ഫാ. മാര്ട്ടിന് പുതുശേരി, ഫാ. ജയ്സണ്‍ കുഴികണ്ടത്തില്‍, ഫാ. ജയിംസ് മാങ്കോട്ടില്‍, ഫാ. ഷിന്റോ പുലിക്കുഴിയില്‍, ഫാ. റിജോസ് അരുമയില്‍, ജോണ്സണ് തൊഴുത്തുങ്കല്‍, ഡേവി മാങ്കുഴ, തോമസ് പട്ടമന, ചാള്‍സ് വടാശേരി, തോമസ് ചേലക്കല്‍, മോളി മാമൂട്ടില്‍, സ്മിത അടവിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ എന്റെ സമുദായം എന്റെ ശക്തി എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
District News
കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പ് വന്യജീവി ആക്രമണമണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്ക് കുറുവയില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
അമ്പലവയല്‍ ആര്‍എആര്‍എസിലെ ശ്രീരേഖ, പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷനിലെ വിപിന്‍ദാസ്, വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് ഡോ.ഒ. വിഷ്ണു, ഹ്യൂം റിസര്‍ച്ച് സെന്ററിലെ മുനീര്‍ തോല്‍പ്പെട്ടി എന്നിവര്‍ ക്ലാസ് നയിച്ചു.
വനം ഉദ്യോഗസ്ഥരായ അഞ്ജന്‍കുമാര്‍, വരുണ്‍ ഡാലിയ, സന്തോഷ് കുമാര്‍, അജിത് കെ. രാമന്, ആഷിക് അലി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബി.ജെ. സീമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
കല്‍പ്പറ്റ: സുസ്ഥിര വികസനവും സമാധാനവും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഹകരണ സംഘങ്ങളുടെ അതുല്യമായ കഴിവ് കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും തയാറാകണമെന്ന് ഉഷാ വിജയന് എംഎല്‍എ പറഞ്ഞു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 104-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
ജില്ലാ ജോ. രജിസ്ട്രാര്‍ (ജനറല്‍) അബ്ദുള്‍റഷീദ് തിണ്ടുമ്മല് അധ്യക്ഷത വഹിച്ചു. എം.കെ. വര്‍ഗീസ്, വി. ബേബി, കെ. സുഗതന്, എം.എസ്. വിശ്വനാഥന്, പി.കെ. ജോര്‍ജ്, ഒ.എം. വര്‍ഗീസ്, ബെന്നി അരിഞ്ചേര്‍മല, പി.കെ. വിജയകുമാര്‍, രാജന്, വിപിനചന്ദ്രന്‍, കെ.എല്‍. മത്തായി, എം.കെ. ശ്രീധരന്, ടി.പി. ശശീധരന്, പി.എന്‍. സുധാകരന്,
പി.കെ. സതീഷ്, എല്‍.ടി. ബിനു, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. ഗീത, അസി. രജിസ്ട്രാര്‍മാരായ പി.എസ്. സുനിത, ഷൈനി ചെറിയാന്, ആര്. മിനിമോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ.ഇ. റീജ, കെ. ശാന്ത, എം.ഐ. ഗീത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അസി. രജിസ്ട്രാര്‍ സജി ജോര്‍ജ് മോഡറേറ്ററായിരുന്നു. പ്ലാനിംഗ് അസി. രജിസ്ട്രാര്‍ പി. സന്തോഷ് കുമാര്‍, സ്പെഷല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍ സി.പി. പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: ജില്ലയിലെ സ്വകാര്യ ബസുടമകളുടെ പണിമുടക്ക് പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ബസുടമകളുടെ യോഗം വിളിച്ചു. എഡിഎം കെ. അജീഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബസുടമകള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചു.
ഒരേ റൂട്ടുകളില്‍ ഒരേ സമയത്ത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും വിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ബസുടമകളോട് നിര്‍ദേശിച്ചു. ബസുകളുടെ പട്ടിക ലഭിച്ച ശേഷം ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എഡിഎം അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകള്‍ക്ക് സംഭവിച്ച വരുമാന നഷ്ടവും മറ്റ് ആശങ്കകളും സര്‍ക്കാറിനെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. സുല്‍ത്താന്‍ ബത്തേരി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ ക്രമീകരണം സംബന്ധിച്ച് മുനിസിപ്പാലിറ്റി ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൈക്കൊണ്ട തീരുമാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി.
ആര്‍ടിഒ കെ.ആര് സുമേഷ്, കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.ആര് രാജേഷ്, കെഎസ്ആര്‍ടിസി ജില്ലാതല ഉദ്യോഗസ്ഥര്‍, ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
പുല്‍പ്പള്ളി: ഭൂദാനം, ഷെഡ് പ്രദേശത്ത് കാട്ടാനശല്യം വീണ്ടും രൂക്ഷമായി.
ഈ മേഖലയില്‍ സ്ഥിരമായി എത്തുന്ന കാട്ടാന കഴിഞ്ഞദിവസവും രാത്രി കൃഷിയിടങ്ങളില്‍ എത്തി നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചു. പ്രധാനമായും വാഴ, കമുക്, കാപ്പി എന്നിവയാണ് നഷ്ടമായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.
റോബര്‍ട്ട് കാട്ടാങ്കോട്ടില്‍, ബേബി പൂവത്തിങ്കല്‍, ബിനോയ് പൂവത്തിങ്കല്‍, മനോജ് നടുക്കുടിയില്‍, ബാബു കുമരപള്ളി തുടങ്ങിയ നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടാന നാശം വിതച്ചു.
കൃഷിയിടത്തില്‍ കാട്ടാന കയറിയ വിവരം രാത്രി തന്നെ കര്‍ഷകര്‍ വീട്ടിമൂലയിലെ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും കാട്ടാനകളെ കൃഷിയിടത്തില്‍ നിന്നും തുരത്താനുള്ള യാതൊരു നടപടിയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി വേലിയമ്പം, ഭൂദാനം, മരകാവ്, മൂഴിമല, കാപ്പികുന്ന് പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ വന്‍ നാശമാണ് വരുത്തിയത്.
സന്ധ്യ കഴിഞ്ഞാല്‍ കാട്ടാനയെ ഭയന്ന് പ്രദേശത്തെ കര്‍ഷകര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. പ്രശ്നം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.
കോടിക്കണക്കിന് രൂപയുടെ കൃഷിനാശം വന്യമൃഗങ്ങള്‍ മൂലം ഈ മേഖലയില്‍ ഉണ്ടായിട്ടും വന്യമൃഗപ്രതിരോധത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
District News
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പോലീസ് ഔട്ട് പോസ്റ്റ് തുറക്കാന്‍ വൈകുന്നതായി പരാതി. ലഹരി വിപണനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന് തൂഫാന് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി വരുമ്പോഴാണ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നുള്ള ലഹരി കടത്ത് തടയുന്നതിനായി ആരംഭിച്ച ഔട്ട് പോസ്റ്റ് തുറക്കാന്‍ അധികൃതര്‍ തയാറാകാത്തത്. അഞ്ച് മാസം മുമ്പാണ് ഇവിടെ ലക്ഷങ്ങള്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെ ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിശോധനക്കായി പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഔട്ട് പോസ്റ്റ് അടച്ചിടുകയായിരുന്നു. ഇത് തുറന്ന് പ്രവര്‍ത്തിച്ചാല്‍ കബനി നദി വഴിയുള്ള ലഹരി കടത്ത് തടയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിയന്തരമായി ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മാനന്തവാടി: ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികളില്‍ വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ കാന്‍സര്‍ സെന്ററില്‍ നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ജില്ലാ ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച പരാതികള്‍ പരിശോധിച്ചുവരികയാണ്.
കാന്‍സര്‍ സെന്ററിന് 10 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. പ്ലാന്‍ പ്രകാരമുള്ള നിര്‍മാണത്തിന് അഞ്ച് കോടി രൂപ ലഭിച്ചു. ബാക്കി കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ജില്ലയില്‍ കൂട്ടായ പരിശ്രമത്തിലൂടെ ഷിഗെല്ല ബാധ നിയന്ത്രിക്കാനായത് അഭിനന്ദനാര്‍ഹമാണ്. പൊതുജന പങ്കാളിത്തത്തോടെ കൊതുകുജന്യ രോഗങ്ങള്‍ സംസ്ഥാനത്ത് നിയന്ത്രിച്ചുവരികയാണ്. മാലിന്യ സംസ്കരണം വലിയ വെല്ലുവിളിയായി മാറുകയാണ്. ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് അധ്യക്ഷത വഹിച്ചു. ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീന് ഹാജി, മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ജി. ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ സുധാകരന് (എടവക), കമര്‍ ലൈല (വെള്ളമുണ്ട), പ്രമോദ് (തൊണ്ടര്‍നാട്), അഞ്ജു ബാലന്(തിരുനെല്ലി),
ജനപ്രതിനിധികളായ ആസ്യ മൊയ്തു, ചിന്നമ്മ ജോസ്, ഒ.ടി. ഉനൈസ്, ജില്‍സണ്‍ തൂപ്പുംകര, ബെന്നി ആന്റണി, അബ്ദുള്ള കേളോത്ത്, ടി. വസന്ത കൃഷ്ണന്, റോസമ്മ ബേബി, സിനി തോമസ്, മനോജ് നിട്ടറ, സി.ആര്. ഷീല, കെ. മുരളീധരന്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജസ്റ്റിന് ബേബി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം മൊയ്തീന് ഷാ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വി.ആര്. ഷീജ, പേരിയ സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു ജോര്‍ജ്, പൊരുന്നന്നൂര്‍ സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ, നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. മീര ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ജില്ലാ ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുതിയ മോഡല്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് നിലകളില്‍ പണിയുന്ന കെട്ടിടത്തില്‍ ആറ് ഒപി, 20 ഡേ കെയര്‍ കീമോ തെറാപ്പി വാര്‍ഡുകള്‍, 35 കിടക്കകള്‍ വീതമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകള്‍, ഫാര്‍മസി, സ്റ്റോര്‍, ലബോറട്ടറി, എംആര്‍ഡി സെക്ഷന്‍ എന്നിവ ഉള്‍പ്പെടും. ആദ്യ ഘട്ടത്തില്‍ മൂന്ന് നിലകളില്‍ ആറ് ഒപി റൂമുകളും 20 ഡേ കെയര്‍ കീമോ തെറാപ്പി വാര്‍ഡുമാണ് നിര്‍മിക്കുന്നത്.
District News
സുല്‍ത്താന്‍ ബത്തേരി: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന ജില്ലയില്‍ ദുരിതബാധിതര്‍ക്ക് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാംമൈലില്‍ നിര്‍മിച്ച മള്‍ട്ടിപര്‍പ്പസ് കമ്യൂണിറ്റി ഹാളും യൂണിറ്റ് ഓഫീസും ഉദ്ഘാടനം ചെയ്തു.
ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസും വൈഡബ്ല്യുസിഎ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍, വയനാട് ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് കുര്യന്, വൈഡബ്ല്യുസിഎ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് കുഞ്ഞമ്മ മാത്യു, ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ്, ശ്രേയസ് റീജണല്‍ ഡയറക്ടര്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍, ഷംഷാദ്, പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, മൂന്നാംമൈല്‍ യൂണിറ്റ് സെക്രട്ടറി മുനീറ അസീസ്, റീജണല്‍ പ്രോഗ്രാം ഓഫീസര്‍ കെ.ഒ. ഷാന്‍സണ്‍, ബിനി തോമസ്, കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസര്‍മാരായ റീന സജി, ശോഭന അനന്തന് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ദുരിതബാധിതര്‍ക്ക് താത്കാലിക താമസവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് കമ്യൂണിറ്റി ഹാള്‍ സജ്ജമാക്കിയിരിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവയ്ക്കും ഈ കേന്ദ്രം പ്രയോജനപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
District News
പുല്‍പ്പള്ളി: കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി രണ്ട് കടകള്‍ ഭാഗികമായി തകര്‍ന്നു. പെരിക്കല്ലൂരിലാണ് വ്യാഴാഴ്ച രാത്രി 11ഓടെ പട്ടാണിക്കുപ്പില്‍ നിന്ന് പെരിക്കല്ലൂരിലേക്ക് വരികയായിരുന്ന കാര്‍ സേതു സ്റ്റോഴ്സ്, ലോഡ്സ് ഇന്‍ഫോസിസ്റ്റംസ് കടയിലേക്കും പാഞ്ഞുകയറിയത്.
കടയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. രാത്രിയില്‍ ആളുകളില്ലത്തതിനാല് വന്‍ അപകടമൊഴിവായി. വാഹനയാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഭാഗികമായി തകര്‍ന്നു.
District News
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ 100 ദിവസത്തിനുള്ളില്‍ എംആര്‍ഐ സ്കാനിംഗ് ഒരുക്കുമെന്ന് മന്ത്രി കെ. മുരളീധരന്. മെഡിക്കല്‍ കോളജിലെ സന്ദര്‍ശനത്തിനു ശേഷം നടന്ന അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവു നികത്തും. മെഡിക്കല്‍ കോളജ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലപരിമിതി നേരിടുന്നുണ്ട്.
ഇത് പരിഹരിക്കുന്നതിനാവശ്യമായ നടികളുമായി മുന്നോട്ടു പോകും. വിദ്യാര്‍ഥികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് നഗരസഭാധികൃതര്‍ സ്ഥലം കണ്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഡി. ബെന്നി, നഗരസഭ ചെയര്‍പഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, കെപിസിസി അംഗം എന്‍.കെ. വര്‍ഗീസ്, എം.ജി. ബിജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
സുല്‍ത്താന്‍ ബത്തേരി: ടൗണ്‍ ലയണ്‍സ് ക്ലബ് 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ജയ്സണ്‍ ജോസഫ് (പ്രസിഡന്റ്),സണ്ണി കെ. ഫ്രാന്‍സിസ ് (സെക്രട്ടറി), എം. ബിജു (ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്.
ദില്പോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലയണ്‍ സജീഷ് രാജപ്പന് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് എംജെഎഫ് മുഖ്യാതിഥിയായി. ടൗണ്‍ ലയണ്‍സ് ക്ലബ് സാമൂഹിക സേവനരംഗത്ത് ശ്രദ്ധേയ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനകം കോയമ്പത്തൂര്‍ അരവിന്ദ് നേത്രാശുപത്രിയുമായി സഹകരിച്ച് 2,000 ത്തിലധികം പേരില്‍ തിമിര ശസ്ത്രക്രിയ നടത്തി.
ബീനാച്ചി ഗവ. ഹൈസ്കൂളുമായി സഹകരിച്ച് നമ്പിക്കൊല്ലിയില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി.
District News
കല്‍പ്പറ്റ: ജില്ലയ്ക്കായി ഒരു ഡസനില്‍ അധികം പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജ് ആരോഗ്യം, ദേവസ്വം മന്ത്രി കെ. മുരളീധരന് പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്ത് ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് ജനകീയ ഇടപെടലായി കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ നടത്തിയ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതുജീവന്‍ നല്കുന്ന കര്‍മപദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.
ജില്ലയില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് മെഡിക്കല്‍ കോളജിന് നിലവില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാല്‍ അനിയോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകള്‍ തേടുകയാണ്. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം കോളജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയര്‍ത്തും. ഇവിടെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന് ഉടന്‍ തറക്കല്ലിടും. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള എംആര്‍ഐ സ്കാനിംഗ് അപര്യാപ്തത പരിഹരിക്കാന്‍ ഒരു പ്രധാന ആശുപത്രിയില്‍ എംആര്‍ഐ സ്കാനിംഗ് ഉടന്‍ സജ്ജമാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും.
മുടങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ ലഭ്യമാക്കുന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നടപടിയുണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തില്‍ ഓഫീസ് കെട്ടിടം നിര്‍മിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തും. വന്യജീവി ആക്രമണം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സ്ഥാപിക്കും. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിശദമായ പഠനം നടത്തും.
മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് ആരോഗ്യകിരണം പദ്ധതിവഴി ചികിത്സാ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഷിഗെല്ല ഉള്‍പ്പെടെയുള്ള ജനജന്യ രോഗങ്ങള്‍ തടയുന്നതിന് ജലപരിശോധനകള്‍ കര്‍ശനമാക്കും. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ട് നിപയുടെ വ്യാപനം ഫലപ്രദമായി തടയാനായി. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഷിഗെല്ല നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍, പ്രതിസന്ധികള്‍, ആരോഗ്യ രംഗത്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കല്‍ എന്നിവയും മണ്ഡലാടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യം.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക യോഗം നടത്തിയാണ് മന്ത്രി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും കേട്ടത്. പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന്,പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്,
വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, എന്‍എച്ച്എം സംസ്ഥാന മിഷന് ഡയറക്ടര്‍ അനു എസ്. നായര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ,
ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, കല്‍പ്പറ്റ വാര്‍ഡ് കൗണ്‍സിലര്‍ ദ്വീപ, എഡിഎം കെ. അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി.എം. മൊയ്തീന് ഷാ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വി.ആര്. ഷീജ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
District News
സുല്‍ത്താന്‍ ബത്തേരി: ജില്ല സിബിഎസ്ഇ ചെസ് ചാംപ്യന്‍ഷിപ് ബത്തേരി ഭാരതീയ വിദ്യാഭവനില്‍ ആരംഭിച്ചു. ജില്ലാ സഹോദയ സ്കൂള്‍ കോംപ്ലക്സിന്റെ നേതൃത്വത്തിലാണ് ചാംപ്യന്‍ഷിപ് നടക്കുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ സഹോദയ വൈസ് പ്രസിഡന്റും വിദ്യാഭവന് പ്രിന്‍സിപ്പലുമായ താര കൃഷ്ണന് അധ്യക്ഷത വഹിച്ചു. സഹോദയ സെക്രട്ടറി ഗീതാ തമ്പി, പി.സി. രാഗി, യു.എന്‍. വിധുബാല, കെസിയ ബേബി, പിടിഎ പ്രസിഡന്റ് എം.എം. സാജു, സന്തോഷ്, ജിഷ രാജ് എന്നിവര്‍ പ്രസംഗിച്ചു.
ചാംപ്യന്‍ഷിപ്പില്‍ ജില്ലയിലെ 21 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി 300ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. അണ്ടര്‍10, അണ്ടര്‍12, അണ്ടര്‍14, അണ്ടര്‍17, അണ്ടര്‍19 വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളാണ് നടക്കുന്നത്. ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
District News
സുൽത്താൻ ബത്തേരി: ലഹരിവിരുദ്ധ സന്ദേശം വിദ്യാർഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിൽ "തൂഫാൻ ഗോൾ സെ നോ ടു ഡ്രഗ്സ് എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
റിട്ട. സബ് ഇൻസ്പെക്ടർ എൻ.എ. വിനയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ബെറ്റി ജോർജ് അധ്യക്ഷത വഹിച്ചു. "എന്റെ ശരീരം എന്റെ കളിക്കളം, ലഹരിക്ക് നൊ എൻട്രി’ എന്ന സന്ദേശമുയർത്തി വിദ്യാർഥികൾ പ്രതീകാത്മകമായി ഗോൾ അടിച്ച് ലഹരിക്കെതിരായ പ്രതിജ്ഞ പുതുക്കി.
കായികരംഗത്തിന്റെ ആവേശം ലഹരിവിരുദ്ധ സന്ദേശവുമായി സമന്വയിപ്പിച്ച പരിപാടി ശ്രദ്ധേയമായി. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച തീം ഡാൻസിലൂടെ ലഹരി വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ അവതരിപ്പിച്ചു.
ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യവും കലാപരിപാടിയിലൂടെ വിദ്യാർഥികൾ പങ്കുവച്ചു. അധ്യാപകരായ ടിജു തോമസ്, നീതു ബേബി, സൗമ്യ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി ഉയര്‍ന്ന നിരയിലെ ബിസിനസ് മാതൃകകളിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള പുനര്‍ജ്വാല കാമ്പയിനിന്റെ ഭാഗമായി എംഇസിമാര്ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു.
കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സിഡിഎസുകളിലെയും മൈക്രോ സംരംഭങ്ങളുടെ നിലവിലെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാസാധ്യത, വെല്ലുവിളികള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ പിന്തുണ നല്‍കുകയും വികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും.
പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബിസിനസ് കൗണ്‍സലിംഗ്, ഹാന്‍ഡ്ഹോള്‍ഡിംഗ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍, സേവന വ്യാപനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് വികസനം, പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തല്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യേക പിന്തുണ നല്‍കും.
ജില്ലയിലെ കുടുംബശ്രീയുടെ ഫ്ളാഗ്ഷിപ്പ് സംരംഭങ്ങളായ ന്യൂട്രിമിക്സ് യൂണിറ്റുകള്‍, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിന് യൂണിറ്റുകള്‍, സാന്ത്വനം യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഐടി യൂണിറ്റുകള്‍, അപ്പാരല്‍ ക്ലസ്റ്ററുകള്‍, ഇ സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന ഗുണമേന്മയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രഫഷണല്‍ പിന്തുണ ഉറപ്പാക്കും.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളെ ക്ലസ്റ്റര്‍ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാന്‍ഡ് ശൃംഖല രൂപീകരണം, മൂല്യവര്‍ധിത ഉത്പാദനം എന്നിവയിലൂടെ ഹയര്‍ ഓര്‍ഡര്‍ സംരംഭങ്ങളാക്കി വളര്‍ത്തുന്നതിനും കാമ്പയിന് ലക്ഷ്യമിടുന്നു. പ്രാദേശിക വിപണി സാധ്യതകളും ഉപഭോക്തൃ ആവശ്യകതകളും വിലയിരുത്തി പുതിയ വളര്‍ച്ചാധിഷ്ഠിത മൈക്രോ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭകരുടെ വരുമാനം വര്‍ധിപ്പിക്കാനുമുള്ള പദ്ധതികള്‍ ഇതിനോടനുബന്ധിച്ച് നടപ്പാക്കും.
District News
മാനന്തവാടി: എടവക പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവ് പാലത്തിന് 13 കോടി രൂപ അനുവദിച്ചു. ഉഷാ വിജയന് എംഎല്‍എയുടെ ശ്രമഫലമായാണ് പുതിയ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ഇതോടെ കമ്മന കരിന്തിരിക്കടവ് പ്രദേശത്തുകാരുടെ യാത്ര പ്രശ്നത്തിന് പരിഹാരമാകും.
കമ്മന, കരിന്തിരിക്കടവ് പ്രദേശത്തുകാരുടെ ദീര്‍ഘനാളെത്തെ ആവശ്യമായിരുന്നു കരിന്തിരിക്കടവില് പഴയ പാലത്തിന് പകരം പുതിയ പാലം വേണമെന്നത്.
വര്‍ഷകാലത്ത് വെള്ളം പൊങ്ങി നിലവിലുള്ള പാലം മുങ്ങുന്നതിനാല്‍ പ്രദേശത്തുകാര്‍ക്ക് പുറംലോക വുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
വലിയ പാലം നിര്‍മിച്ചു കഴിയുമ്പോള്‍ വര്‍ഷകാലത്തും ഗതാഗതം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
District News
കല്‍പ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിന് മറവില്‍ സംസ്ഥാനത്ത് റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി മുറിച്ചത് 2,520 തേക്കും 176 ഈട്ടിയും.
നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘം മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. അനധികൃത മരംമുറിക്ക് 570 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്.
ഇത്രയും കേസുകളില്‍ 1,612.121 ഘനമീറ്റര്‍ തേക്കും 327.584 ഘനമീറ്റര്‍ ഈട്ടിയും നഷ്ടമായതായാണ് കണക്കാക്കിയത്. ഇതില്‍ 348.499 ഘനമീറ്റര്‍ തേക്കും 280.149 ഘനമീറ്റര്‍ ഈട്ടിയും കണ്ടെടുത്തു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നില്‍പോലും കുറ്റപത്രം സമര്‍പ്പിച്ചില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് റോയല്‍ ട്രീസ് നിയമം മുഖേന രാജകീയ വൃക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരവും ഇത്തരം മരങ്ങളുടെ സംരക്ഷണം വിവിധ നിയമങ്ങളിലൂടെ തുടര്‍ന്നു. പട്ടയ ഭൂമിയിലെ രാജകീയ വൃക്ഷങ്ങളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിനാണ് 1995ല്‍ കേരള ഫോറസ്റ്റ് (പ്രൊഹിബിഷന്‍ ഓഫ് ഫെല്ലിംഗ് ഓഫ് ട്രീസ് സ്റ്റാന്‍ഡിംഗ് ഓണ്‍ ലാന്‍ഡ് ടെമ്പററിലി ഓര് പെര്മന്റിലി അസൈന്‍ഡ്) റൂള്‍സ് പ്രാബല്യത്തിലാക്കിയത്.
റവന്യു പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍ നിയമവിരുദ്ധമായി മുറിക്കുന്നത് കേരള വനനിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അനധികൃതമായി മുറിക്കുന്ന മരങ്ങള്‍ കേരള വനനിയമത്തിലെ സെക്ഷന്‍ 52 പ്രകാരം കസ്റ്റഡിയിലെടുക്കാനും സെക്ഷന്‍ 61എ പ്രകാരം കണ്ടുകെട്ടാനും വനം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.
District News
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കു കീഴില്‍ തോണിച്ചാലില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി.
തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളില്‍ ഡബ്ല്യുഎസ്എസ്എസ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണി കുന്നത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ബിജോ കറുകപ്പള്ളി അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
കോ ഓര്‍ഡിനേറ്റര്‍ ചിഞ്ചു മരിയ പീറ്റര്‍, റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ ബിന്‍സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികളായി ടി.എം. ജോഷി തകരപ്പള്ളി (പ്രസിഡന്റ്), ഷീജമോള്‍ ജെയ്സണ്‍ പൊന്നോല (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തോണിച്ചാല്‍ സൊസൈറ്റിയില്‍ 12 സ്വാശ്രയ സംഘങ്ങളിലായി 139 അംഗങ്ങളുണ്ട്.
ഡബ്ല്യുഎസ്എസ്എസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രാദേശികമായി രൂപീകരിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍ വഴിയാണ്. വയനാട്, കൊട്ടിയൂര്‍ പ്രദേശങ്ങളിലായി 66 സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
District News
തരിയോട്: ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിന് പഞ്ചായത്തിന് ക്ഷയരോഗമുക്ത പുരസ്കാരം ലഭിച്ചു. ക്ഷയരോഗമുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് സൂസി ബാബു, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജി വട്ടത്തറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യകല എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പഞ്ചായത്തും തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ജീവനക്കാരും ആശാവര്‍ക്കര്‍മാരും ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനമാണ് പുരസ്കാര നേട്ടത്തിന് സഹായകമായതെന്ന് പ്രസിഡന്റ് പറഞ്ഞു.
District News
കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. നാളെ നടത്താന്‍ നിശ്ചയിച്ച രണ്ടാംവര്‍ഷ പരീക്ഷ ഓഗസ്റ്റ് ഒന്നിലേക്കും അഞ്ചിന് നടത്താനിരുന്ന ഒന്നാം വര്‍ഷ പരീക്ഷ ഓഗസ്റ്റ് രണ്ടിലേക്കും മാറ്റി.
പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 11ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 18ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് എന്നിവയും 24ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് ഇംഗ്ലീഷ്, 27ന് ഇക്കണോമിക്സ്, ഓഗസ്റ്റ് രണ്ടിന് മലയാളം, ഹിന്ദി, കന്നഡ പരീക്ഷകളുമാണ് നടക്കുക.
രണ്ടാം വര്‍ഷക്കാര്‍ക്ക് 10ന് ഇംഗ്ലീഷ്, 12ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് എന്നിവയും 17ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 19ന് ഇക്കണോമിക്സ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, ഓഗസ്റ്റ് ഒന്നിന് മലയാളം, ഹിന്ദി, കന്നഡ പരീക്ഷകളും നടത്തും.
ദിവസവും രാവിലെ 9.30 മുതലാണ് പരീക്ഷ. ജില്ലയില്‍ മുണ്ടേരി ജിവിഎച്ച്എസ്എസ്, ബത്തേരി സര്‍വജന എച്ച്എസ്എസ്, കണിയാമ്പറ്റ ജിഎച്ച്എസ്എസ്, മാനന്തവാടി ജിഎച്ച്എസ്എസ് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ ടിക്കറ്റ് വിതരണം ആരംഭിച്ചു. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി പരീക്ഷാകേന്ദ്രത്തില്‍നിന്ന് ഹാള്‍ ടിക്കറ്റ് കൈപ്പറ്റാം.
District News
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സെന്ററിന് ഏറ്റെടുത്ത ഭൂമിയില്‍ യാര്‍ഡും ഓഫീസിന് ആവശ്യമായ കെട്ടിടങ്ങളും ഉണ്ട്. എന്നിട്ടും സെന്റര്‍ ആരംഭിക്കാത്തിനു പിന്നില്‍ അധികൃതരുടെ അലംഭാവമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസവും ഡസനിലേറെ ദീര്‍ഘദൂര ബസുകള്‍ പെരിക്കല്ലൂരില്നിന്നു സര്‍വീസ് നടത്തുന്നുണ്ട്.
ഓപ്പറേറ്റിംഗ് സെന്ററിന് മുള്ളന്‍കൊല്ലി പഞ്ചായത്തും പെരിക്കല്ലൂര്‍ സെന്റ് തോമസ് ഇടവകയും ഒരോ എക്കര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇവിടെ സൗകര്യം ഒരുക്കിയെങ്കിലും സെന്റര്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടപടി ഉണ്ടായില്ല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. സെന്ററിനായി ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ശ്രമം ആരംഭിച്ചിച്ചുണ്ട്. സെന്ററിനുള്ള ഭൂമിയുടെ പലഭാഗങ്ങളും കാടുമൂടിയിരിക്കയാണ്. കാട് വെട്ടിനീക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.
District News
മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് സ്ഥിര നിര്‍മാണത്തിന് സ്ഥലം കണ്ടെത്തി നല്കാന് തയാറാണെന്ന് നഗരസഭാധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥലം സംബന്ധിച്ച് പാരിസണ്‍സ് എസ്റ്റേറ്റ് മനേജ്മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കല്ലിയോട്ടുകുന്നില്‍ 25 ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ എസ്റ്റേറ്റ് മാനേജ്മെന്റ് തയാറാണ്. സ്ഥലവിഷയം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തെ ബാധിക്കാന്‍ അനുവദിക്കില്ല. മേപ്പാടിയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജിന് ഏറ്റവും യോജ്യമായ പ്രദേശം മാനന്തവാടിയാണ്.
ആസ്പിരേഷണല്‍ ജില്ലയെന്ന നിലയില്‍ മെഡിക്കല്‍ കോളജിന് 20 ഏക്കര്‍ സ്ഥലം മതിയാകും. നിലവില്‍ 10 ഏക്കറിനടുത്ത് സ്ഥലം സ്ഥാപനത്തിനുണ്ട്. സൗകര്യപ്രദമായ 10 ഏക്കര്‍ കൂടി കണ്ടെത്താന്‍ കഴിയും. നഗരസഭാ ഓഫീസ് ഭാവിയില്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റും. അപ്പോള്‍ നിലവിലെ കെട്ടിടം മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും നഗരസഭാധികൃതര്‍ പറഞ്ഞു.
ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.വി. ജോര്‍ജ്, ഷീജ ഫ്രാന്‍സിസ്, പി.വി.എസ്. മൂസ, ഷിബു കെ. ജോര്‍ജ്, കൗണ്‍സിലര്‍മാരായ വി.യു. ജോയി, പി.കെ. ഹംസ, പി. കുഞ്ഞബ്ദുള്ള, ലിസി, ജോസ്, പി.വി. സബിത, കൗസല്യ അച്ചപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
District News
സുല്‍ത്താന്‍ ബത്തേരി: മാനന്തവാടി രൂപത വിദ്യാഭ്യാസ ഏജന്‍സി നടപ്പാക്കുന്ന "ബിയോണ്ട് ദ ബസ് ’ ലഹരിവിരുദ്ധ കര്‍മ പദ്ധതി അസംപ്ഷന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവന് ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
ലോഗോ പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു. കെസിബിസി മദ്യവിരുദ്ധസമിതി രൂപത ഡയറക്ടര്‍ ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ ലഹരിവിരുദ്ധ സന്ദേശ പതാക സ്കൂള്‍ ലീഡര്‍ നിരുപമ ആന്‍ ഷാജന് കൈമാറി.
രൂപത വിദ്യാഭ്യാസ ഏജന്‍സി അസോസിയേറ്റ് മാനേജര്‍ ഫാ. റോബിന് പടിഞ്ഞാറയില്‍ നവതരംഗം ക്ലബ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എ. ശശീന്ദ്രവ്യാസ് ഫുള്‍ എ പ്ലസ് വിജയികളെ ആദരിച്ചു. രാജ്യപുരസ്കാര്‍ ജേതാക്കള്‍ക്ക് നൗഷാദ് മംഗലശേരി മെമന്റോ നല്കി. ഷെറീന അബ്ദുളള,സജിന്‍ ജോസ് ചാലില്‍,
ഷോജി ജോസഫ്, തോമസ് പുലവേലില്‍, ഗീത വിശ്വനാഥന്, ട്രീസ സെബാസ്റ്റ്യന്‍, നിരുപമ ആന്‍ ഷാജന്, ലിയ ജോസഫ്, സി.സി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. എം.എസ്. ഷാജു, ടോം ജോസ്, റെന്‍സി ജോസഫ്, സോവിനോ ജോസഫ്, ജസ്ന ജോസ്, ശ്രീകുമാര്‍ കര്‍ത്താ, വി.എം. ജോയ് എന്നിവര്‍ നേതൃത്വം നല്കി.
District News
പുൽപ്പള്ളി: കൃഷിയുടെ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിശ്ചയിക്കുമെന്ന് അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസി. പ്രഫ. ഡോ. ശ്രീരാം വിഷ്ണു.
സയൻസ് ടെക്നോളജി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാടിന്റെ അഞ്ചാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള നിയന്ത്രണം, കീട നിയന്ത്രണം, വിത്തുത്പാദനം, ജലസേചനം, കൃഷിസ്ഥലം ഒരുക്കൽ, കാലാവസ്ഥ നിർണയം, ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള "സ്മാർട്ട് കൃഷി' വിവിധ രാജ്യങ്ങളിൽ ആരംഭിച്ചതായി ഡോ. ശീരാം വിഷ്ണു പറഞ്ഞു. പ്രഫ. കെ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്ര പ്രചാരണത്തിലും സ്റ്റെർക്ക് പ്രവർത്തിച്ചുവരികയാണ്. സംഘടനയുടെ നേതൃത്വത്തിൽ ഇതുവരെ ഒന്‍പത് വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കി, ഏഴ് വീടുകളിൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
രണ്ട് ക്ഷീരസംഘങ്ങളിൽ സോളാർ പദ്ധതികൾ പൂർത്തിയാക്കി. കാർബണ്‍ പാദമുദ്ര കുറയ്ക്കുന്നതിന് ബയോബിൻ, പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്, സോളാർ വാട്ടർഹീറ്റർ, സോളാർ വാട്ടർ പന്പ്, ചൂടാറാപ്പെട്ടി തുടങ്ങിയ ഹരിത ഉപകരണങ്ങളുടെ പ്രചാരണം നടത്തുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വിജ്ഞാന കൗതുകം ശിൽപശാലകൾ, ബാലശാസ്ത്ര കോണ്‍ഗ്രസ്, പഠനയാത്രകൾ, സമ്മർ ക്യാന്പുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
District News
മേപ്പാടി: ടൗണില്‍ എംഎല്‍എ ഫണ്ടില്‍നിന്നു അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ പ്രവൃത്തികള്‍ നടത്തുന്നു. നടപ്പാത നവീകരണമാണ് ഇതില്‍ ശ്രദ്ധേയം. ടൗണില്‍ പലേടത്തും നടപ്പാതയില്ല എന്നതാണ് നിലവിലെ സ്ഥിതി.
നടപ്പാത ഉള്ളിടത്ത് വീതി നന്നേകുറവാണ്. നടപ്പാത കൈയേറിയുള്ള കച്ചവടവും യാത്രക്കാര്‍ക്ക് അസൗകര്യമാകുന്നുണ്ട്.
പല വ്യാപാര സ്ഥാപനങ്ങളും കാല്‍നടയാത്രയ്ക്ക് തടസമാകുന്ന തരത്തില്‍ സാധനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കിവയ്ക്കുന്നുണ്ട്. ഇത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനെല്ലാം പരിഹാരമാകുന്ന വിധത്തിലാണ് നടപ്പാത നവീകരിച്ച് കൈവരികള്‍ സ്ഥാപിക്കുന്നത്. തെരുവുവിളക്കുകള്കൂടി സ്ഥാപിക്കുന്നതോടെ ടൗണിന്റെ മുഖഛായ മാറുമെന്ന് നാട്ടുകാര്‍ പറയുന്നു.
District News
കല്‍പ്പറ്റ: മരം കയറ്റിയ ലോറി മറിഞ്ഞ് വീട് തകര്‍ന്ന കുടുംബം ദുരിതത്തില്‍. ഇരുളം ചുണ്ടക്കൊല്ലി പറയക്കോണം അനിലും കുടുംബവുമാണ് വിഷമത്തില്‍.
വീട് നന്നാക്കുന്നതിന് ലോറി ഉടമ പണം നല്‍കാത്തതാണ് ഇവരെ വലയ്ക്കുന്നത്. കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ പൂതാടി പഞ്ചായത്തിലെ രണ്ട് മെംബര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വീടിന്റെ അറ്റകുറ്റപ്പണിക്ക് 2.35 ലക്ഷം രൂപ നല്‍കാമെന്ന് മുട്ടില്‍ വാര്യാട് സ്വദേശിയായ ലോറി ഉടമ അറിയിച്ചത്. എന്നാല്‍ വീട് അറ്റകുറ്റപ്പണി കരാറെടുത്തയാള്‍ക്ക് 30,000 രൂപ മാത്രമാണ് ലോറി ഉടമ ലഭ്യമാക്കിയത്. ഈ തുക തീര്‍ത്തും അപര്യാപ്തമായതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ കരാറുകാരന് തയാറായില്ല.
മേയ് 18ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തടിലോറി വീടിനു മുകളിലേക്ക് മറിഞ്ഞത്. ഈ സമയം അനിലിന്റെ രണ്ട് മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ലോറി പതിച്ച് വീട്ടിലുണ്ടായിരുന്ന രണ്ട് അലമാര, കട്ടില്, ഫ്രിഡ്ജ് എന്നിവയും തകര്‍ന്നു. ലോഡ് കയറ്റി നിര്‍ത്തിയിട്ട ലോറി ഏകദേശം എട്ടടി ഉയരത്തില്‍നിന്നാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്.
റോഡിലെ മണ്ണിളക്കമാണ് അപകടത്തിന് ഇടയാക്കിയത്. അന്നു വൈകുന്നേരം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വീട് വാസയോഗ്യമാക്കുന്നതിന് പണം ലഭ്യമാക്കുമെന്ന് ലോറി ഉടമ സമ്മതിച്ചത്. രാത്രി ക്രെയിന്‍ സഹായത്തോടെ കയറ്റിയ ലോറി ഉടമ കൊണ്ടുപോയി. വാഹനത്തില്‍ ഉണ്ടായിരുന്ന തടിയും ലക്ഷ്യ സ്ഥാനത്ത് എത്തി.
കൂലിപ്പണിക്കാരായ അനിലും ഭാര്യയും ജീവിതസമ്പാദ്യം അത്രയും ചെലവഴിച്ച് 20 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് വീട്. ഇത് തകര്‍ന്ന ദിവസം മുതല്‍ കുടുംബം ചുണ്ടക്കൊല്ലിയില്‍ വാടക വീട്ടിലാണ് താമസം. വീട്ടുവാടകയ്ക്കും ഇവര്‍ കഷ്ടപ്പെടുകയാണ്.
വീട് നന്നാക്കുന്നതിന് പണം ലഭ്യമാക്കാത്തിനെക്കുറിച്ച് പഞ്ചായത്ത് മെംബര്‍മാര്‍ മുഖേന ചോദിക്കുമ്പോല്‍ ലോറി ഉടമ മുട്ടുന്യായങ്ങളാണ് പറയുന്നതെന്ന് അനില്‍ പറഞ്ഞു. ലോറി ഉടമയുടെ വിശ്വാസവഞ്ചനയ്ക്കെതിരേ പാരാതിയുമായി കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണുണ്ടായത്.
വിഷയത്തില്‍ ഇടപെട്ട പഞ്ചായത്ത് മെംബര്‍മാരും വീടിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുന്നതില്‍ ഉത്സാഹം കാട്ടാത്ത സ്ഥിതിയാണ്. നീതി തേടി ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി നല്‍കിയതായി അനില്‍ പറഞ്ഞു.
District News
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗത്തിന് അഞ്ച് ഹെലിപാഡ് നിര്‍മിക്കുന്നു. നാലിടങ്ങളിലാണ് സാസ്കി (സ്കീം ഫോര്‍ അസിസ്റ്റന്റ്സ് ടു സ്റ്റേ്റ്റ്സ് ഫോര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്) ഫണ്ടില്‍നിന്നുള്ള ആറു കോടിയോളം രൂപ ചെലവഴിച്ച് ഹെലിപാഡുകള്‍ തയാറാക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ പ്രവൃത്തി കുപ്പാടി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു.
നിലവിലുണ്ടായിരുന്ന താത്കാലിക ഹെലിപാഡ് പൊളിച്ചുനീക്കിയാണ് പുതിയ ഒരെണ്ണം പണിയുന്നത്. ഇതിനോടു ചേര്‍ന്നാണ് രണ്ടാമത്തേത്. ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കി കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ആറുമാസത്തിനകം പൂര്‍ത്തിയാകും. അമ്പലവയല്‍ ആര്‍എആര്‍എസ്, മുനീശ്വരന്‍കുന്ന്, പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ പരിസരം എന്നിവിടങ്ങളിലാണ് മറ്റ് ഹെലിപാഡുകള്‍ നിര്‍മിക്കുന്നത്.
പ്രകൃതി ദുരന്തവും മറ്റും ഉണ്ടാകുമ്പോള്‍ ജില്ലയില്‍ സൈന്യത്തിനും ഭരണകര്‍ത്താക്കള്‍ക്കും മറ്റും ഹെലികോപ്റ്ററില്‍ എത്താന്‍ ഹെലിപാഡുകള്‍ സഹായകമാകും. ടൂറിസം രംഗത്ത് മുന്നേറ്റവും ഇവ സാധ്യമാക്കും. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തമുണ്ടായപ്പോള്‍ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപാഡാണ് സൈന്യം ഉപയോഗപ്പെടുത്തിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി വയനാട് സന്ദര്‍ശനം തീരുമാനിച്ചപ്പോഴാണ് ജില്ലയില്‍ ആദ്യമായി കുപ്പാടിയില്‍ താത്കാലിക ഹെലിപാഡ് സജ്ജമാക്കിയത്.
പില്ക്കാലത്ത് ഇത് രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ പാകത്തിലാക്കി വികസിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെ നിരവധി വിഐപികള്‍ ഈ ഹെലിപാഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
District News
മേപ്പാടി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസ് പ്രിയങ്ക ഗാന്ധി എംപി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജ്മല്‍ സാജിദ്, സി. ശിഹാബ്, സുരേഷ് ബാബു, പഞ്ചായത്ത് അംഗം സൈനബ, പിടിഎ പ്രസിഡന്റ് പി.കെ. റഷീദ്, എസ്എംസി ചെയര്മാന് കെ.എ. അനില്‍കുമാര്‍, ഷറഫുന്നിസ, പ്രിന്‍സിപ്പല്‍ ജി.എസ്. ശ്രീജ, ഹെഡ്മാസ്റ്റര് കെ.ആര്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രിയങ്ക ഗാന്ധി എംപിയുടെ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ 24 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങിയത്.
District News
കല്‍പ്പറ്റ: പെട്രോളും ഡീസലും കന്നാസുകളില്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ വിലക്കിയത് പന്തല്‍, ശബ്ദ, വെളിച്ച മേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷിബു കരണി, വൈസ് പ്രസിഡന്റുമാരായ ഷംസുദ്ദീന് കമ്പളക്കാട്, ഹൈദ്രു കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി മനാഫ് പിണങ്ങോട്, ട്രഷറര്‍ പി.സി. രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജ്ഞാപനം പുനഃപരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രാലയം തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡീസലും പെട്രോളും കാനുകളില്‍ ലഭിക്കാത്തത് ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമാകുകയാണ്. അഞ്ച് ലിറ്റര്‍ ഡീസല്‍ പോലും കന്നാസില്‍ ലഭിക്കാത്ത സ്ഥിതിയാണ്.
പന്തല്‍-അലങ്കാര മേഖല മാത്രമല്ല ഡീസല്‍ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുള്ള സകല മേഖലകളും പ്രതിസന്ധി നേരിടുകയാണ്. കുറഞ്ഞത് 25 ലിറ്റര്‍ ഡീസല്‍ വീതം കാനുകളില്‍ ലഭിക്കുന്നതിന് സാഹചര്യം ഉണ്ടാകണമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
District News
കല്‍പ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിന്‍ ടി. ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. കൈനാട്ടി വ്യാപാര ഭവനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പനമരം യൂണിറ്റില്‍നിന്നുള്ള കെ.ടി. ഇസമയിലിനെ പരാജയപ്പെടുത്തിയാണ് ജോജിന്‍ പ്രസിഡന്റായത്.
250 കൗണ്‍സിലര്‍മാരില്‍ 247 പേര് വോട്ട് ചെയ്തു. ജോജിന്‍ 164 ഉം ഇസ്മയിലിന് 81 ഉം വോട്ട് ലഭിച്ചു. രണ്ടു വോട്ട് അസാധുവായി. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ വരണാധികാരി എം.കെ. തോമുസുകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ എസ്. ദേവരാജന്‍, വൈസ് പ്രസിഡന്റുമാരായ കെ.വി. അബ്ദുള്‍ ഹമീദ്, കെ. അഹമ്മദ് ഷെരീഫ്, എ.ജെ. ഷാജഹാന്, ബാബു കോട്ടയില്‍, കെ. ബാപ്പു ഹാജി, സെക്രട്ടറി വൈ. വിജയന്, സലിം രാമനാട്ടുകര എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ. കുഞ്ഞിരാന്ഹാജി, കമ്പ അബ്ദുള്ള ഹാജി(രക്ഷാധികാരികള്‍), സി.വി. വര്‍ഗീസ്, മാത്യു മത്തായി, സി. രവീന്ദ്രന്, പി.വി. മഹേഷ്, വി.ഡി. ജോസ്, മുജീബ് ചുണ്ടേല്‍, പി.കെ. അബ്ദുറഹിമാന്, ഇ. ഹൈദ്രു, എന്‍.വി. സേവ്യര്‍, കെ.കെ. അമ്മദ്(വൈസ് പ്രസിഡന്റുമാര്‍), കെ. ഉസ്മാന് (ജനറല്‍ സെക്രട്ടറി), എന്‍.പി. ഷിബി, അഷറഫ് കൊട്ടാരം, താരീഖ് കടവന്‍, ടി.പി. ഓമനക്കുട്ടന്, അബ്ദുള്‍ ഖാദര്‍, എം.കെ. നാസര്‍, നജീബ് പൂങ്ങാടന്‍,
രഞ്ജിത്ത് പിണങ്ങോട്, സുബൈര്‍ കോറോം, റഷീദ് അമ്പലവയല്‍ (സെക്രട്ടറിമാര്‍), നൗഷാദ് കരിമ്പനയ്ക്കല്‍ (ട്രഷറര്‍)എന്നിവരാണ് സംഘടനയുടെ മറ്റു ഭാരവാഹികള്‍. കൗണ്‍സില്‍ യോഗത്തില്‍ ജോജിന്‍ ടി. ജോയി അധ്യക്ഷത വഹിച്ചു. നൗഷാദ് കരിമ്പനക്കല്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു കെ. ഉസ്മാന്, എന്‍.പി. ഷിബി എന്നിവർ പ്രസംഗിച്ചു.